തദ്ദേശ തിരഞ്ഞെടുപ്പ് – ചെലവ് കണക്ക് നൽകാത്ത 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചു

15

തദ്ദേശസ്ഥാപനങ്ങളിൽ 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച ചെലവ് കണക്ക് സമർപ്പിക്കാത്തതോ പരിധിയിൽ കൂടുതൽ ചെലവഴിച്ചതോ ആയ 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് അയോഗ്യത കൽപ്പിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റിൽ ഉൾപ്പെട്ടവർ പത്ത് ദിവസത്തിനകം ചെലവ് കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ അഞ്ച് വർഷത്തേയ്ക്ക് അയോഗ്യത കൽപ്പിക്കുമെന്ന് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനാണ് അയോഗ്യത വരിക. വീഴ്ച വരുത്തിയ നിലവിലെ അംഗങ്ങൾക്ക് അംഗത്വവും നഷ്ടപ്പെടും.

2020 ഡിസംബർ 8, 10, 14 തീയതികളിലായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 16 നാണ് നടത്തിയത്. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകേണ്ടിയിരുന്നത്.

കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89 എന്നീ വകുപ്പുകൾ പ്രകാരമാണ് അയോഗ്യരാ ക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ കണക്ക് നൽകാത്തവർക്കും പരിധിയിൽ കൂടുതൽ ചെവലഴിച്ചവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിൻപ്രകാരം ചെലവ് കണക്കോ കാരണമോ ബോധിപ്പിക്കാത്തവരെയാണ് കരട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ത്രിതല പഞ്ചായത്തുകളിലെ 7461, മുനിസിപ്പാലിറ്റികളിലെ 1297, കോർപ്പറേഷനുകളിലെ 444 സ്ഥാനാർത്ഥി കളാണ് കരട് ലിസ്റ്റിലുള്ളത്.

സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 1,50,000 രൂപ, ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപ, ഗ്രാമപഞ്ചായത്തിൽ 25,000 രൂപ എന്നിങ്ങനെയായിരുന്നു. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറാണ്. ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ.

NO COMMENTS