ആഘോഷങ്ങളും പരിപാടികളും  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രം.

14

കാസര്‍കോട് :ജില്ലയില്‍ ആഘോഷങ്ങളും പരിപാടികളും പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ചെറുതും വലുതുമായ എല്ലാ പരിപാടികള്‍ക്കും തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള അനുമതി വേണം. പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെയും അറിയിക്കണം. പരിപാടികള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ജാഗ്രതാസമിതി അംഗങ്ങള്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, മാഷ് നോഡല്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് കളക്ടര്‍ പറഞ്ഞു. 

കോര്‍കമ്മിറ്റി യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

ക്ഷേത്രങ്ങളില്‍ ആഘോഷ പരിപാടികള്‍ക്ക് അടച്ചിട്ട വേദികളില്‍ 100 പേരും തുറന്ന വേദികളില്‍ 200 പേരും എന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും, ആചാരാനുഷ്ഠാനം മാത്രം നടത്തി ആഘോഷ പരിപാടികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചു.

മലയോരത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപ്പിലാക്കാം.

വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. 

സ്‌കൂളുകളില്‍ കോവിഡ് വ്യാപനം തടയാന്‍ അതീവ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണം. കാള്‍ അറ്റ് സ്‌കൂള്‍, കാള്‍ അറ്റ് കോളേജ് പദ്ധതി കാര്യക്ഷമമാക്കി കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ നടപടി സ്വീകരിക്കാന്‍ ഡി.ഡി.ഇ യോട് ആവശ്യപ്പെട്ടു. ഇതിന് എല്ലാ എ.ഇ.ഒമാരുടെയും യോഗം വിളിക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന എല്ലാ യോഗങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. തദ്ദേശ സ്ഥാപന യോഗങ്ങളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

സിവല്‍ സപ്ലൈസ് വകുപ്പ് മുഖേനയുള്ള ഭക്ഷ്യകിറ്റ് വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസറോട് നിര്‍ദ്ദേശിച്ചു

NO COMMENTS