ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചു.

204

കൊല്‍ക്കത്ത: ഇന്ത്യയിലെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചു. കൂട്ടത്തകര്‍ച്ച നേരിട്ട ബംഗ്ലാദേശിന് 30.3 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായത്. പിങ്ക് പന്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി.

ഷദ്മാന്‍ ഇസ്ലാം (29), ലിട്ടണ്‍ ദാസ് (24 റിട്ടയേര്‍ഡ് ഹര്‍ട്ട്), നയീം ഹസ്സന്‍ (19) എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കണ്ടത്. ഇഷാന്തിന്റെ പന്ത് ഹെല്‍മറ്റിലിടിച്ച്‌ മടങ്ങിയ ലിട്ടണ്‍ ദാസിനു പകരം മെഹ്ദി ഹസന്‍ ബാറ്റിങ്ങിനിറങ്ങി. ഇമ്രുള്‍ കയെസ് (4), ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് (0), മുഹമ്മദ് മിഥുന്‍ (0), മുഷ്ഫിഖുര്‍ റഹീം (0), മഹ്മദുള്ള (6), എബാദത്ത് ഹുസൈന്‍ (1), അബു ജായെദ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുക യായിരുന്നു.പിങ്ക് പന്തിന്റെ പേസും വേരിയേഷനും മനസിലാക്കുന്നതില്‍ ബംഗ്ലാ താരങ്ങള്‍ വിറയ്ക്കുന്ന കാഴ്ച യാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്.

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയ്ക്കാ യിരുന്നു. ഏഴാം ഓവറില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഇമ്രുള്‍ കയെസിനെയാണ് (4) ഇഷാന്ത് പുറത്താക്കിയത്. നാട്ടില്‍ തുടര്‍ച്ചയായ 12-ാം ടെസ്റ്റ് പരമ്ബര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ പേസര്‍മാരുടെ മിന്നുന്ന ഫോം കണക്കിലെടുത്താല്‍ ആ നേട്ടം അത്ര വൈകാന്‍ സാധ്യതയില്ല.

NO COMMENTS