എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി.എന്‍ ദാസ് അന്തരിച്ചു.

171

കോഴിക്കോട്: തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എഴുത്തുകാരനും പ്രകൃതി ചികിത്സകനും അധ്യാപകനുമായിരുന്ന പി.എന്‍ ദാസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന് 72 വയസ്സായിരുന്നു ..

2014ല്‍ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍ നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുളളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. 23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ ‘സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും’ എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. കരുണയിലേക്കുളള തീര്‍ഥാടനം, ബുദ്ധന്‍ കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തില്‍ നിന്ന്, വേരുകളും ചിറകുകളും ജീവിതഗാനം എന്നീ കൃതികളും രചിച്ചിട്ടുണ്ട്.

പട്ടാമ്പി സംസ്‌കൃത കോളജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പി.എന്‍. ദാസ്, പഠന കാലഘട്ടത്തില്‍ തന്നെ കൈയ്യെഴുത്ത് മാസികകളിലും ലിറ്റില്‍ മാസികകളിലും രചനകള്‍ നടത്തിയിരുന്നു.ദീപാങ്കുരന്‍’ എന്ന തൂലികാ നാമത്തിലും അദ്ദേഹം എഴുതിയിരുന്നു. ‘പ്രസക്തി’ എന്ന നിരോധിക്കപ്പെട്ട മാസികയിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് പി.എന്‍. ദാസിന് തടവുശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു. പുറത്തിറങ്ങിയ അദ്ദേഹം ‘വൈദ്യശസ്ത്രം’ എന്ന പേരില്‍ കോഴിക്കോട് നിന്ന് ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലും ‘ദീപാങ്കുരന്‍’ എന്ന തൂലികാ നാമത്തിലാണ് എഡിറ്റോറിയല്‍ ലേഖനങ്ങള്‍ എഴുതിയിരുന്നത്. ഭാര്യ: രത്‌നം (റിട്ട. അധ്യാപിക, ഗുരുദേവ വിലാസം എ.എല്‍.പി സ്‌കൂള്‍) മക്കള്‍: മനു (വണ്‍ ഇന്ത്യ ഓണ്‍ലൈന്‍), മനീഷ് (പൊയില്‍കാവ് എച്ച്‌.എസ്.എസ്), ദീപാ രശ്മി (സി.എം.സി എച്ച്‌.എസ്.എസ്). മരുമക്കള്‍: സുദേഷ്ണ (ബി.എം.എച്ച്‌ അക്കാദമി), സിജി (കെ.എം.സി.ടി കോളജ്), അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്). സഹോദരങ്ങള്‍: രവീന്ദ്രന്‍, സിദ്ധാര്‍ഥന്‍, വിജയന്‍, ഇന്ദിര, പ്രഭാകരന്‍, ബാബു.

NO COMMENTS