ലക്ഷ്യമിട്ടത് രാഹുലിനെ, എന്‍.ഡി.എ ക്യാമ്പും ആശങ്കയിൽ.

276

കോഴിക്കോട്: രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് എന്ന വിവാദത്തിന് തിരികൊളുത്തിയത് ആഴ്ചകൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഇതിന് തുടർച്ചയെന്നോണം യോഗി ആദിത്യനാഥിന്റെ വൈറസ് പരാമർശം. പാകിസ്താൻ കൊടി, ജിഹാദി സഖ്യം, പാക് സൃഷ്ടാക്കൾ തുടങ്ങി മുസ്ലിം ജനവിഭാഗങ്ങൾക്കെതിരേ രാഹുലിനെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകളുടെ വേലിയേറ്റം തന്നെ ബി.ജെ.പിയുടെ ഉന്നത നേതാക്കളിൽ നിന്നുമെത്തി.

പക്ഷെ ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യുമോയെന്ന ആശങ്കയിലായിരിക്കുകയാണ് വയനാട്ടിലെ എൻ.ഡി.എ ക്യാമ്പും സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും.

ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം ജന വിഭാവങ്ങളുടെ വോട്ടുകൾ വിധി നിർണയത്തിന്റെ നെടും തൂണാവുന്ന മണ്ഡലങ്ങളിലൊന്നാണ് വയനാട്. മലപ്പുറം ജില്ലയിലെ മുന്ന് നിയോജക മണ്ഡലങ്ങൾ വയനാടിനോട് ചേരന്നിരിക്കുന്നവെന്നത് തന്നെയാണ് ഇതിന് കാരണം. ഇവിടുത്തെ മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകൾ രാഹുലിന് മാത്രമല്ല തങ്ങൾക്കും ലഭിക്കുമെന്നതിൽ സംശയമില്ലെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിൽ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതിനിടെ മുസ്ലിം ലീഗിനെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത് അക്ഷാർഥത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് തന്നെ തരിച്ചടിയായിരിക്കുകയാണ്.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് മലബാറിലെ എൻ.ഡി.എ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഇവിടേയും പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് രാഹുലിന്റെ വയനാടൻ സ്ഥാനാർഥിത്വത്തെ തന്നെയായിരിക്കും. പാക് പരമർശം അടക്കം കോഴിക്കോട് പ്രധാനമന്ത്രിയും ആവർത്തിക്കുകയാണെങ്കിൽ ഇത് വയനാടിനെ മാത്രമല്ല മറ്റ് ജില്ലകളിലേയും വോട്ട് ചോർച്ചയെ ബാധിക്കുമെന്നതിൽ സംശയമില്ല.

ബി.ജെ.പി കേരള നേതാക്കൾ യോഗിയുടേയും അമിത് ഷായുടേയും പ്രസ്താവനകൾ ഇതുവരെ ഏറ്റു പിടിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം കോഴിക്കോട് വാർത്താസമ്മേളനം നടത്തിയ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് രാഹുൽ വയനാട്ടിൽ സഖ്യമുണ്ടാക്കിയിരിക്കുന്നത് ജിഹാദികളുമായിട്ടാണ് എന്ന് ആക്ഷേപിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ മണ്ഡലത്തിൽ ഗുണപരമാവില്ലെന്ന വിലയിരുത്തലിലാണ് എൻ.ഡി.എ ക്യാമ്പ്.

സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് തുടരുന്ന രൂക്ഷ വിമർശനങ്ങളും എൻ.ഡി.എയുടെ വോട്ട് ചോർച്ചയിൽ കാര്യമായ പങ്ക് വഹിക്കുമെന്നും ബി.ഡി.ജെ.എസ് ഭയക്കുന്നു. ശബരിമല വിഷയത്തിലുണ്ടായ അനുകൂല നിലപാട് യോഗി ആദിത്യനാഥിന്റെയും അമിത് ഷായുടെയും വിദ്വേഷ പ്രസ്താവനകളിലൂടെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് തുഷാർ വെള്ളാപ്പള്ളി.

മണ്ഡലത്തിൽ നിന്ന് പരമാവധി വോട്ട് പിടിച്ച് എൻ.ഡി.എയിലെ ബി.ഡി.ജെ.എസിന്റെ കരുത്തറിയിക്കുക എന്നതും തുഷാറിന്റെ ആവശ്യമായിരുന്നു. അതിനാൽ പരമാവധി വർഗീയ പ്രസ്താവനകൾ ഒഴിവാക്കിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. മതവിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ ഉത്തരേന്ത്യയിലെ പോലെ കേരളത്തിൽ വിലപ്പോവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത് പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അകറ്റാൻ കാരണമാവുമെന്ന തിരിച്ചറിവിൽ കൂടുതൽ ദേശീയ നേതാക്കൾ പ്രചരണത്തിനെത്തേണ്ട കാര്യമില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ബി.ഡി.ജെ.എസ് അറിയിച്ചതായാണ് വിവരം. അടുത്തയാഴ്ച ജില്ലയിലെത്തുമെന്നറിയിച്ച യോഗി ആദിത്യനാഥിന്റെ വരവിനെ നിരുത്സാഹപ്പെടുത്തണമെന്ന അഭിപ്രായവും ബി.ഡി.ജെ.എസിൽ ഉയരുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ആണ് കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പരിപാടി. ഉത്തരകേരളത്തിൽ മോദി തരംഗം ലക്ഷ്യമിട്ട് ഇവിടെയുള്ള സ്ഥാനാർഥികളേയും പ്രവർത്തകരേയും ഉൾപ്പെടുത്തി വിപുലമായ പരിപാടിയാണ് നേതൃത്വം പ്ലാൻ ചെയ്തിരിക്കുന്നത്.

NO COMMENTS