ഗര്‍ഭഛിദ്രം നടത്താനുളള പൂര്‍ണ അവകാശം സ്ത്രീകള്‍ക്കില്ല – കേന്ദ്ര കുടുംബ-ആരോഗ്യ മന്ത്രാലയം .

119

ദില്ലി: ഗര്‍ഭം അലസിപ്പിക്കാന്‍ നിലവിലുളള സമയപരിധി ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് ഡോ. നിഖില്‍ ദത്തര്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഗര്‍ഭഛിദ്രം നടത്താനുളള പൂര്‍ണ അവകാശം സ്ത്രീകള്‍ക്കില്ലെന്ന് കേന്ദ്ര കുടുംബ-ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.1971ലെ ഗര്‍ഭം അലസിപ്പിക്കല്‍ നിയമ പ്രകാരം ഗര്‍ഭിണിയുടെ ജീവന് അപകട സാധ്യത, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അപകടം അടക്കമുളള പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കുന്നുളളൂ.

നിലവില്‍ 20 ആഴ്ച മുതല്‍ 26 ആഴ്ച വരെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നിയമപരമായി ഗര്‍ഭഛിദ്രം നടത്താം. 2009ലാണ് നിഖില്‍ ദത്തര്‍ കോടതിയെ സമീപിച്ചത്. 1971ലെ ഗര്‍ഭം അലസിപ്പിക്കല്‍ നിയമം പഴകിയതാണെന്നും അതിന് ഭരണഘടനാ സാധുത ഇല്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. നിലവിലുളള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

അപകടകരമായ അവസ്ഥയിലുളള ഗര്‍ഭിണികള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനുളള നിയമപരമായ മാര്‍ഗം എളുപ്പമാക്കാന്‍ ഗര്‍ഭം അലസിപ്പിക്കല്‍ ഭേദഗതി ബില്‍ 2019ന് സാധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദത്തറിന്റെ ഹര്‍ജി പക്വമല്ലാത്ത നീക്കം എന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. അമ്മയേയും പിറക്കാനിരിക്കുന്ന കുഞ്ഞിനേയും സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ഗര്‍ഭം അലസിപ്പിക്കാനുളള പൂര്‍ണമായ അവകാശം സ്ത്രീയില്‍ നിക്ഷിപ്തമല്ലെന്നും കേന്ദ്രം വാദം ഉന്നയിച്ചു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആശങ്കകള്‍ ഭേദഗതി ബില്‍ പരിഗണിക്കുന്നുണ്ടെന്നും ബില്‍ നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്രം അറിയിച്ചു. സ്വന്തം ശരീരത്തെ കുറിച്ച്‌ തീരുമാനമെടുക്കാനുളള സ്ത്രീയുടെ സ്വാതന്ത്ര്യം തികച്ചും വ്യക്തിപരവും സ്വകാര്യവും ആണെന്ന് ഹര്‍ജിക്കാരന്‍ വാദം ഉന്നയിച്ചു.

NO COMMENTS