പ്രളയത്തില്‍ വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു ; ഡെപ്യൂട്ടി കലക്ടര്‍ പി ഡി ഷീലാദേവി

167

കൊച്ചി : ജില്ലയില്‍ പ്രളയത്തില്‍ വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചതായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി ഡി ഷീലാദേവി ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. ഭാഗികമായി വീട‌് തകര്‍ന്ന 86000 പേരാണ് ഉള്ളത്. 30000 അപ്പീലുകളും ലഭിച്ചിട്ടുണ്ട്. 15 ശതമാനം വീടുകള്‍ തകര്‍ന്ന 26883 പേര്‍ക്ക് 10,000 രൂപയും 29 ശതമാനംവരെ നാശം സംഭവിച്ച 7588 പേര്‍ക്ക് 60,000 രൂപയും വിതരണം ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ക്ക് തുക കൈമാറാന്‍ കഴിയും.

ജില്ലയില്‍ 2448 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത്. 1567 പേര്‍ സര്‍ക്കാര്‍ ധനസഹായം കെപ്പറ്റി വീട് നിര്‍മിക്കാമെന്ന സമ്മതപത്രം നല്‍കി. 1532 പേര്‍ ഒന്നാം ഗഡു കൈപ്പറ്റി. 679 പേര്‍ രണ്ടാം ഗഡുവും കൈപ്പറ്റിയിട്ടുണ്ട്. 337 വീടുകള്‍ കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മിച്ചുനല്‍കും. 265 വീടുകളുടെ നിര്‍മാണം തുടങ്ങി.

പതിച്ചുനല്‍കാന്‍ കഴിയാത്ത പുറമ്ബോക്ക് ഭൂമിയില്‍ താമസിച്ചവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് സ്ഥലമെടുത്ത് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. പതിച്ചു നല്‍കാവുന്ന പുറമ്ബോക്ക് ഭൂമിയുള്ളവര്‍ക്ക് ഉടന്‍ പട്ടയം നല്‍കി വീട് നല്‍കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

NO COMMENTS