കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി – അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി

350

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അധികാരം പിടിക്കാന്‍ അണിയറിയില്‍ വമ്പന്‍ പദ്ധതികള്‍ ഒരുക്കി പ്രതിപക്ഷം. പ്രതിപക്ഷ കക്ഷികളെ കോര്‍ത്തിണക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ മൂന്ന് സാധ്യതകളാണ് പ്രതിപക്ഷം മൂന്നോട്ട് വെയ്ക്കുന്നത്. ഒന്ന് കോണ്‍ഗ്രസിന് 140 സീറ്റിന് മുകളില്‍ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാം.

കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നത് എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തണമെന്നാണ് നായിഡുവിന്‍റെ നിര്‍ദ്ദേശം. ചില ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ ആണ് ഈ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കുന്ന സീറ്റ് ലഭിച്ചില്ലേങ്കില്‍ സാധ്യതകള്‍ മാറി മറിയും. പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റൊരു മുതിര്‍ന്ന നേതാവിനെ ആയിരിക്കും പ്രധാനമന്ത്രിയായി പരിഗണിക്കുക. മാത്രമല്ല കോണ്‍ഗ്രസ് പുറത്തുനിന്ന് ഇതിനെ പിന്തുണയ്ക്കണം.

സീറ്റുകളുടെ എണ്ണം കുറഞ്ഞാലും കോണ്‍ഗ്രസ് കൂടി ഭാഗമായ സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സമവായത്തിലൂടെ കണ്ടെത്തണം. പ്രതിപക്ഷ നിരയിലെ അനൈക്യം ബിജെപി ഇതര സര്‍ക്കാര്‍ എന്ന സാധ്യത ഇല്ലാതാക്കുമെന്നതിനാല്‍ കരുതലോടെ തന്നെ നീങ്ങണമെന്ന നിര്‍ദ്ദേശമാണ് മുതിര്‍ന്ന നേതാക്കളായ ദള്‍ നേതാവ് എച്ച്ഡി ദേവഗൗഡയും എന്‍സിപി നേതാവ് ശരദ് പവാറും ആവശ്യപ്പെടുന്നത്.

ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതുകൊണ്ട് തന്നെ കൃത്യയതയോടെയുള്ള ചടുലമായ നീക്കങ്ങളിലൂടെ ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു. ബിജെപിയെ എതിര്‍ക്കുന്ന 21 കക്ഷികളാണ് പ്രതിപക്ഷ നിരയില്‍ ഉള്ളത്.

ഒരു വശത്ത് പ്രതിപക്ഷ ഐക്യ നീക്കവുമായി ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ചരടുവലികള്‍ തകൃതിയാക്കിയിട്ടുണ്ട്. മറുവശത്ത് കോണ്‍ഗ്രസ്-ബിജെപി ഇതര ബദല്‍ സാധ്യത നീക്കവുമായി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ മൂന്ന് സാധ്യതകളാണ് ഇപ്പോള്‍ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്.

മെയ് 23 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. എന്നാല്‍ ഇതിന് രണ്ട് ദിവസം മുന്‍പ് തന്നെ മെയ് 21 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ദില്ലിയില്‍ യോഗം ചേരും. ഏത് വിധേനയും ബിജെപിയെ പുറത്താക്കാനുള്ള സാധ്യതയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തേടുന്നത്.

പ്രതിപക്ഷ ഐക്യം ലക്ഷ്യം വെച്ച് ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ മൂന്നാം കക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് നായിഡുവിന്‍റെ ഇടപെടല്‍.

തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്തുന്നതിന് വേണ്ടി പശ്ചിമബംഗാളിലേക്ക് പോകും വഴിയാണ് നായിഡു ദില്ലിയില്‍ രാഹുലിനെ കണ്ടത്. ബംഗാളില്‍ മമത ബാനര്‍ജിയെ രൂക്ഷമായി രാഹുല്‍ വിമര്‍ശിച്ചിരുന്നെങ്കിലും പുരുളിയയില്‍ വെച്ചുള്ള മോദിയ്ക്ക് നേരെയുള്ള മമതയുടെ കടന്നാക്രമണം കോണ്‍ഗ്രസിനോടുള്ള മൃദു സമീപനത്തിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കര്ണാടക മോഡല്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ബദ്ധവൈരിയായ ദളിനെ കര്‍ണാടകത്തില്‍ അവസാന നിമിഷം കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തിരുന്നു. ഇതേ നീക്കത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നേക്കും.

എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ,ബിജെഡി, ടിആര്‍എസ് എന്നിവയടക്കമുള്ള മറ്റ് കക്ഷികളേയും അവര്‍ ഒപ്പം നിര്‍ത്തിയേക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ഈ സാഹചര്യത്തില്‍ ടിആര്‍എസിനേയും ബിജെഡിയേയും കോണ്‍ഗ്രസ് ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞേക്കും.

കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണിക്ക് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നീക്കങ്ങള്‍ സജീവമാക്കിയെങ്കിലും കോണ്‍ഗ്രസുമായി റാവു ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദള്‍ നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി ചര്‍ച്ചകള്‍ക്ക് മധ്യസ്തം വഹിച്ചേക്കുമെന്നാണ് വിവരം.

അതിനിടെ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സമീപിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ തിരുമാനം. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതപത്രം ഫലപ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ രാഷ്ട്രപതിക്ക് നല്‍കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തിരുമാനം.

543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 272 സീറ്റുകളാണ്. പ്രധാന സംസ്ഥാനങ്ങളിലെയെല്ലാം തിരഞ്ഞെടുപ്പ് ട്രെന്‍റുകള്‍ ബിജെപിക്ക് എതിരാണ്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വിശ്വാസം. 2014ല്‍ ബിജെപിക്ക് 282 സീറ്റുകളാണ് ലഭിച്ചത്

NO COMMENTS