മലപ്പുറം: പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തമായി തന്നെ തുടരുമെന്നു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രടറി ഇ ടി മുഹമ്മദ് ബഷീർ എം പി. ചൊവ്വാഴ്ച നടന്ന സ്റ്റേ പെറ്റീഷന്‍ സംബന്ധിച്ച കേസ് കൗണ്ടര്‍ അഫിഡവിറ്റ് നല്‍കുന്നതിന് വേണ്ടി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സര്‍കാരിന്റെ സത്യവാങ്മൂലം കിട്ടിയത്.
ഉടനെ സുപ്രീം കോടതിയില്‍ കേസിന് നേതൃത്വം കൊടുക്കുന്ന അഡ്വ. കപില്‍ സിപല്‍, അഡ്വ. ഹാരിസ് ബീരാന്‍, ലോയേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ശാ, എന്നിവരുമായി മുസ്ലിം ലീഗ് ഭാരവാഹികള്‍ വിഡിയോ കോണ്‍ഫെറന്‍സിങ് വഴി ചര്‍ച നടത്തിയെന്ന് ഇ ടി പറഞ്ഞു. കേസ് കോടതിയില്‍ വന്നപ്പോള്‍ കേന്ദ്ര സര്‍കാര്‍ കൊടുത്തിട്ടുള്ള അഫിഡവിറ്റ് വളരെ വിചിത്രമാണ്. അത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. ഇത് സി എ എ നടപ്പിലാക്കാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നാണ് അതില്‍ പറഞ്ഞിട്ടുള്ളത്.
യഥാര്‍ഥത്തില്‍ സി എ എ എന്തായിരുന്നു? സി എ എ ദേശീയ തലത്തില്‍ എതിര്‍ക്കാനുള്ള കാരണം പൗരത്വം, മതം മാനദണ്ഡമാക്കി എടുത്തു കൊണ്ടുള്ള നടപടിയാണ്. ഈ നടപടിയാണ് ഇന്ത്യയിലാകെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവരും എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.