കാസര്‍കോട് പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

179

കാസര്‍കോട്: പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാരമായ പരുക്കേറ്റ രണ്ടുമാസം പ്രായമുള്ള കുട്ടിയെയും പിതൃമാതാവിനെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ സംബന്ധമായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്. ഉദ്യാവര്‍ രാഗം കുന്നില്‍ അഷ്‌റഫ്ജുനൈദ ദമ്പതികളുടെ മകന്‍ അസാന്‍ അഹമ്മദിനെയാണ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ബന്ധുവായ തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടു നാലോടെയായിരുന്നു സംഭവം. കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയില്‍ അതിക്രമിച്ചുകയറിയ പ്രതി കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടു മുറിയിലെത്തിയ പിതൃമാതാവ് സുബൈദ കത്തുന്ന കിടക്കയില്‍ നിന്ന് കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഓടി. ഇതിനിടെയാണു സുബൈദയ്ക്കു പൊള്ളലേറ്റത്. രണ്ട് മാസം പ്രായമായ കുട്ടിക്ക് അന്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പ്രതൃമാതാവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവ ശേഷം മുങ്ങിയ തൗഫീഖിനെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അഷ്‌റഫിന്റെ ഭാര്യ ജുനൈദയുടെ സഹോദരിയെ തൗഫീഖ് വിവാഹം ആലോചിച്ചിരുന്നു. ഇതിനെ എതിര്‍ത്തതാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

NO COMMENTS

LEAVE A REPLY