കോവിഡ് പരിശോധന കൂടുതൽ ഫലപ്രദവും സൗകര്യ പ്രദവുമാക്കും – പ്രതിരോധ വകുപ്പ്

64

തിരുവനന്തപുരം : കോവിഡ് പരിശോധന കൂടുതൽ ഫലപ്രദവും സൗകര്യ പ്രദവുമാക്കാൻ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വികസിപ്പിച്ച വാക് ഇൻ സിമ്പിൾ കിയോസ്‌ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പ് ഏറ്റെടുത്തു. മെഡിക്കൽ കോളേജിന്റെ സഹായത്തോടെ എക്കണോ വിസ്‌ക് എന്ന് പേരിട്ടിരിക്കുന്ന വിസ്‌കി ന്റെ നവീകരിച്ച മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴിൽ വരുന്ന ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ തയ്യാറാക്കിയിട്ടുള്ളത്.

നേവൽ ഫിസിക്കൽ ആന്റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ പുതിയ വിസ്‌കിലെ മർദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉൾപ്പടെ പരിശോധിച്ച ശേഷമാണ് അനുമതി നൽകിയത്. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സാമ്പിൾ ശേഖരണം സുരക്ഷിതമായി പൂർത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ പ്രധാന സവിശേഷത.

കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പോരാട്ടങ്ങൾക്ക് വലിയ രീതിയിൽ മുതൽക്കൂട്ടാവുന്ന രീതിയി ലാണ് എക്കണോ വിസ്‌ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് സംസ്ഥാന ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും അഭിമാന മുഹൂർത്തമാണ്.

വിസ്‌ക് വികസിപ്പിക്കാൻ നേതൃത്വം നൽകിയ എറണാകുളം മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, എ.ആർ.എം.ഒ. ഡോ. മനോജ്, എൻ.എച്ച്.എം. എറണാകുളം അഡീഷണൽ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ അഡീഷണൽ ഡി.എം.ഒ. ഡോ. വിവേക് കുമാർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

എറണാകുളം മെഡിക്കൽ കോളേജ് വികസിപ്പിച്ച വിസ്‌ക് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ വ്യാപകമായി സാമ്പിളെടുക്കാൻ വിസ്‌ക് ഉപയോഗിച്ചു വരുന്നു. ഇതാണ് നവീകരിച്ച് എക്കണോ വിസ്‌ക്കാക്കി മാറ്റിയത്. ഭാരം കുറവുള്ളതും അടർത്തി മാറ്റി ഫീൽഡിൽ കൊണ്ടുപോയി വളരെ വേഗം സെറ്റ് ചെയ്യാനും കഴിയും. ഹെലികോപ്ടറിൽ ഇളക്കിമാറ്റി കൊണ്ടു പോകാൻ കഴിയും എന്നതാണ് എക്കണോ വിസ്‌കിന്റെ ഏറ്റവും വലിയ സവിശേഷത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉൾപ്രദേശത്തും ദൂരെയുമുള്ള ആശുപത്രികളിലും ഉപയോഗിക്കാൻ കഴിയും. പരിശോധന സൗകര്യങ്ങൾ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്‌കിന്റെ പുതിയ മാതൃക ഉപയോഗിക്കാനാവും.

എക്കണോ വിസ്‌ക് മാതൃക ഹെലികോപ്ടർ വഴി ദക്ഷിണ നാവികസേന ആസ്ഥാനത്തെ ആശുപത്രിയായ ഐ.എൻ.എച്ച്.എസ്. സഞ്ജീവനിയിൽ എത്തിച്ചാണ് കൈമാറിയത്. കമാന്റ് മെഡിക്കൽ ഓഫീസർ ഡോ. ആരതി സരീൻ വിസ്‌ക് ഏറ്റുവാങ്ങി.

NO COMMENTS