പുറത്തിറങ്ങിയാല്‍ അകത്താകും ജില്ലയിലെ കോവിഡ് നിയന്ത്രണ മേഖലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍

83

കാസറകോട് : ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ മേഖലകളില്‍ പോലിസിന്റെ ഡബിള്‍ ലോക് ഡൗണിന് പിന്നാലെ ഇന്ന്( ഏപ്രില്‍ 11) മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. പള്ളിക്കര, ഉദുമ, ചെമ്മനാട്,ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭ പ്രദേശങ്ങളിലുമാണ് പോലീസ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

കോവിഡ് 19 നിയന്ത്രണ മേഖലകളെ കാസര്‍കോട്,വിദ്യാനഗര്‍, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ പരിധികളിലായി അഞ്ച് സോണുകളായി തിരിച്ചാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഫ്‌ലൈയിങ്ങ് സ്‌ക്വാഡും ബൈക്ക് പട്രോളിങ്ങും ഡ്രോണ്‍ നിരീക്ഷണവും പോലീസ് ശക്തമാക്കി.

കോവിഡ് 19 നിയന്ത്രണ മേഖലകളില്‍ നിരീക്ഷണത്തിലുള്ള പത്തു വീടുകള്‍ വീതം കേന്ദ്രീകരിച്ച് പോലീസ് കാവലും ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരും. നിരീക്ഷണത്തിലുള്ളവര്‍ക്ക് വീടിന്റെ പുറത്തിറങ്ങാന്‍ അനുമതിയില്ല. നിര്‍ദ്ദേശം ലംഘിക്കുന്നവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കും.

കോവിഡ് 19 നിയന്ത്രണ മേഖലകള്‍ സോണുകളാക്കി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പോലീസ് ജില്ലയിലെ കോവിഡ് 19 നിയന്ത്രണ മേഖലകളെ അഞ്ച് സോണുകളാക്കി തിരിച്ചു. സോണ്‍ ഒന്നില്‍ തളങ്കര, നെല്ലിക്കുന്ന് പ്രദേശങ്ങളും സോണ്‍ രണ്ടില്‍ എരിയാല്‍, മഞ്ചത്തടുക്ക പ്രദേശങ്ങളും സോണ്‍ മൂന്നില്‍ അണങ്കൂര്‍, കൊല്ലംപാടി, ചാല പ്രദേശങ്ങളും സോണ്‍ നാലില്‍ ചെര്‍ക്കള, ചെങ്കള, ബെവിഞ്ച, തെക്കില്‍ ഫെറി, ചേരൂര്‍ പ്രദേശങ്ങളും സോണ്‍ അഞ്ചില്‍ കളനാട്, ചെമ്പരിക്ക ബസാര്‍, നാലാംവതുക്കല്‍, ഉദുമ, മീത്തലെ മാങ്ങാട്,മുല്ലച്ചേരി, ഇയ്യാള എന്നീ പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്.

ഇവിടങ്ങളില്‍ പുറത്തിറങ്ങുന്നവരെ അകത്താക്കാന്‍ വിവിധ സോണുകളില്‍ ഫ്‌ലൈയിങ്ങ് സ്‌ക്വാഡും ബൈക്ക് പട്രോളിങും ഡ്രോണ്‍ സംവിധാനവും ശക്തമാക്കി. ഈ പ്രദേശങ്ങളില്‍ ഓരോ 10 വീടുകള്‍ കേന്ദ്രീകരിച്ച് ഒരു പോലീസ് മുഴുവന്‍ സമയവും കാവലുണ്ടാകും.

തളങ്കരയില്‍ ഐ ജി വിജയ് സാഖറെയാണ് ട്രിിപ്പിള്‍ ലോക് ഡൗണിന് തുടക്കം കുറിച്ചത്. ഉത്തര മേഖല ഐ ജി അശോക് യാദവ്, എസ് പി മാരായ പി എസ് സാബു സി ശില്പ,ഡി വൈ എസ് പി പി. ബാലകൃഷ്ണന്‍, സി ഐ അബ്ദുള്‍ റഹീം, എസ് ഐ നളിനാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

NO COMMENTS