വേലന്താവളം ചെക്പോസ്റ്റ് റെയ്ഡ്; അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

207

പാലക്കാട്: വേലന്താവളം വാണിജ്യനികുതി ചെക്ക്പോസ്റ്റില്‍ കൈക്കൂലി കൈപ്പറ്റിയ കേസില്‍ അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഇന്‍സ്പെക്ടര്‍മാരായ പ്രഭാകരന്‍, എന്‍. നസീം, ക്ലറിക്കല്‍ അസിസ്റ്റന്റ് മൊയ്തീന്‍, ഓഫീസ് അസിസ്റ്റന്റ് മോഹന്‍, അജീഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.കണക്കില്‍പ്പെടാത്ത 3,00,600 രൂപയാണ് റെയ്ഡില്‍ വിജിലന്‍സ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. വ്യാഴാഴ്ച ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും പണം കണ്ടെത്തിയത്. സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധനപ്പെട്ട വാണിജ്യനികുതി ചെക്ക്പോസ്റ്റാണ് വേലന്താവളത്തിലേത്. ചരക്കു ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണം നൂറിന്റേയും അഞ്ഞൂറിന്റേയും കെട്ടുകളാക്കി കടലാസ് കൊണ്ട് പൊതിഞ്ഞ ശേഷം ഉപയോഗശൂന്യമായ ഫയലുകള്‍ക്കും കടലാസുകള്‍ക്കും ഇടയില്‍ തിരുകിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ഓണം അടുത്തതോടെ ചെക്ക് പോസ്റ്റിലെ അഴിമതി ശക്തമാകുമെന്നതിനാല്‍ വിജിലന്‍സ് വളരെ ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് വ്യാഴാഴ്ച രാവിലെ ചെക്ക്പോസ്റ്റില്‍ റെയ്ഡിനെത്തിയത്.

NO COMMENTS

LEAVE A REPLY