മദ്യം നല്‍കിയില്ലെങ്കില്‍ ടൂറിസം മേഖല തകര്‍ന്ന് പോകുമെന്ന വാദം പൊള്ളയാണെന്ന് വി.എം. സുധീരന്‍

172

കാസര്‍ഗോഡ്: മദ്യം നല്‍കിയില്ലെങ്കില്‍ ടൂറിസം മേഖല തകര്‍ന്ന് പോകുമെന്ന വാദം പൊള്ളയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. ഗുരു സമാധിദിനത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള നവോത്ഥാന സന്ദേശ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുധീരന്‍. ലക്ഷദ്വീപിലെക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് സര്‍ക്കാര്‍ കാണണം. അവിടെ ഒരു തുള്ളി മദ്യംപോലും വില്‍ക്കുന്നില്ലെങ്കിലും വിനോദസഞ്ചാരികള്‍ വന്‍തോതില്‍ എത്തുന്നു. രാജ്യാന്തര തലത്തിലുള്ള 15 മദ്യകുത്തകകള്‍ കേരളത്തില്‍ നടപ്പിലാക്കിയ മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ സന്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന് തുടക്കമിട്ടപ്പോള്‍ അതിന്‍റെ ചുവട് പിടിച്ച്‌ ബീഹാറില്‍ സന്പുര്‍ണ മദ്യ നിരോധനം നടപ്പിലാക്കുകയും തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തതോടെ ആശങ്കയിലായ ആഗോള മദ്യ കുത്തക കന്പനികള്‍ ഇതിനെതിരേ ശക്തമായ പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ജാതി ചിന്തയ്ക്കെതിരേ ഗുരു സന്ദേശം പ്രചരിപ്പിക്കുന്പോള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മദ്യത്തിന്‍റെ കാര്യത്തില്‍ സ്വീകരിക്കുന്നത് ഗുരുനിന്ദയാണെന്ന് സുധീരന്‍ പറഞ്ഞു. നമുക്ക് ജാതിയില്ല എന്ന ഗുരുവിന്‍റെ ആശയങ്ങള്‍ പിന്തുടര്‍ന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രീനാരായണ ഗുരുവിനെ ആദരിക്കാന്‍ ശ്രമം തുടങ്ങിയത് സ്വാഗതാര്‍ഹമാണെങ്കിലും മറുഭാഗത്ത് ഗുരുവിന്‍റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ മദ്യനയത്തെ പ്രോത്സാഹിപ്പിക്കുകയും വ്യാപകമാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ഗുണകരമായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ.് സര്‍ക്കാര്‍ ഇപ്പോള്‍ അത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് മുന്നോട്ട് പോവുന്നത്. ഓരോ ദിവസവും ഓരോ മന്ത്രിമാരും മദ്യത്തെ പറ്റി ഓരോന്നു പറയുകയാണ്. ഇത് മദ്യലോബികളെ സഹായിക്കാന്‍ ഒരുങ്ങുന്നുവെന്നതിന്‍റെ ടെസ്റ്റ് ഡോസാണ്. ഓണക്കാലത്ത് മദ്യത്തിന്‍റെ ഉപയോഗം കൂട്ടാന്‍ വേണ്ടി വിലകുറഞ്ഞ മദ്യം വിതരണം ചെയ്യണമെന്ന് കാണിച്ച്‌ ബീവറേജസ് എം.ഡി. അയച്ച രഹസ്യ കത്ത് പുറത്ത് വന്നത് ഇതാണ് തെളിയിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY