ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി

180

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടി. ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വിര്‍ജീനിയ കോടതിയുടെ വിധി. മതത്തിന്റെ പേരിലുള്ള വിലക്ക് അസഹിഷ്ണുതയാണെന്ന് കോടതി വിലയിരുത്തി. എന്നാല്‍ കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷാ കണക്കിലെടുക്കാതെ ഉത്തരവ് തള്ളിയത് ശരിയായില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. തീവ്രവാദ ഭീഷണി നേരിടാനും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. എന്നാല്‍ തീവ്രവാദ ഭീഷണി നേരിടാന്‍ മുസ്ലിം യാത്രാവിലക്കിന് പകരം ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് കോടതി വിലയിരുത്തി.

എന്നാല്‍ വിധിക്കെതിരെ ട്രംപ് ഭരണകൂടം രംഗത്ത് വന്നു. ഉത്തരവില്‍ ഒരിടത്തും മതത്തെകുറിച്ച് പരമാര്‍ശിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളായതിനാലാണ് വിലക്കെന്നാണ് ഇവരുടെ വാദം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും എ ജി വ്യക്തമാക്കി. ആവശ്യമെങ്കില്‍ കേസ് ഫെഡറല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നേരത്തേ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ തുടങ്ങി ആറു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്താനായിരുന്നു ട്രംപിന്റെ ഉത്തരവ്.

NO COMMENTS

LEAVE A REPLY