നെടുങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിന് നാളെ ഒരു വയസ്.

61

കോട്ടയം: ലോക്കല്‍ പൊലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ച നെടുങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിന് നാളെ ഒരു വയസ്. ഈ കേസ് ഇപ്പോള്‍ സി.ബി.ഐയുടെ പക്കലാണ്.കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു അടക്കം ഏഴു പേര്‍ സസ്പെന്‍ ഷനിലായി.

2019 ജൂണ്‍ 12നാണ് രാജ്കുമാറിനെ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു പിടിച്ചുകൊണ്ടു വന്നത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. രാജ്കുമാറിനെ പിടിച്ചുകൊണ്ടു പോവുന്നതോടൊപ്പം, ഹരിത ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരായ ആലപ്പുഴ തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ് (43), തൂക്കുപാലം മുരുകന്‍പാറ വെട്ടിപ്പറമ്ബില്‍ മഞ്ജു (33) എന്നിവരെ സാമ്ബിത്തിക തട്ടിപ്പിന് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

എന്നാല്‍, തട്ടിച്ചെടുത്ത പണം എവിടെയെന്ന് അറിയാനും, തിരിച്ചുപിടിക്കാനുമായി രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ കിരാത മര്‍ദ്ദനമുറ പ്രയോഗിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാജ്കുമാറിന്റെ കാലുകളിലെ മസില്‍ റൂള്‍തടി ഉപയോഗിച്ചുള്ള ഉരുട്ടലില്‍ എല്ലില്‍നിന്നും വേര്‍പെട്ടിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

കൂടുതല്‍ പരിക്കുകള്‍ സംഭവിച്ചതോടെ പൊലീസുകാര്‍ നാട്ടുവൈദ്യനെ സ്റ്റേഷനില്‍ കൊണ്ടുവന്ന് തിരുമിക്കുകയും, ചികിത്സ നടത്തുകയും ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സ്റ്റേഷന്റെ മുകളിലത്തെ പൊലീസുകാരുടെ വിശ്രമ മുറിയില്‍വച്ച്‌ കിരാത മര്‍ദ്ദനത്തിനിരയാക്കിയതാകാമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 16നാണ് രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായി.

21ന് അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഇതിനിടയില്‍ 13ന് സ്റ്റേഷന്‍ ജാമ്യം നല്‍കി രാജ്കുമാറിനെ വിട്ടയച്ചതായി കൃത്രിമ രേഖ ഉണ്ടാക്കി കേസില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് ശ്രമിച്ചിരുന്നു.

ശരീരത്തില്‍ ഏറ്റ മര്‍ദ്ദനമാണ് രാജ്കുമാറിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതോടെ അന്നത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും, അഞ്ചു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഹരിത ഫിനാന്‍സ് സ്ഥാപനം നടത്തിയിരുന്ന വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാര്‍ (53) പീരുമേട് സബ്ജയിലില്‍ കഴിയവെയാണ് മരിച്ചത്. അറസ്റ്റ് രേഖപ്പെടുത്താതെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍വച്ചും, പുറത്തുവച്ചും മര്‍ദ്ദനത്തിന് ഇരയായ രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് മരിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എസ്.ഐ സാബു, എ.എസ്.ഐ സി.ബി റെജിമോന്‍, പൊലീസ് ഡ്രൈവര്‍മാരായ സജീവ് ആന്റണി, പി.എസ് നിയാസ്, എ.എസ്.ഐ റൈറ്റര്‍ റോയി പി.വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ.ജോര്‍ജ്, ഹോംഗാര്‍ഡ് കെ.എം ജയിംസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

NO COMMENTS