കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം

149

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ നേതാക്കള്‍ ആരുമെത്തില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ അടയ്ക്കുന്നതാണ് ഇതെന്ന് തരൂര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിപ്പെട്ടിരുന്നു.

ഇതില്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രചാരണം ശക്തമാക്കാനാണ് നിര്‍ദേശം. പ്രചാരണം വൈകുന്നത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. ഇത് ബിജെപിക്ക് സീറ്റ് എളുപ്പത്തില്‍ നല്‍കുന്നതിന് തുല്യമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

തിരുവനന്തപുരത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശാണ് ആദ്യ ആരോപണം ഉന്നയിച്ചത്. തരൂരിന്റെ ജയസാധ്യത ഇതിലൂടെ ഇല്ലാതാവുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും സതീശ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിലര്‍ ഒരു കാര്യവുമില്ലാതെയാണ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. തരൂരിന്റെ പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം. തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് പ്രചാരണത്തോട് സഹകരിക്കാതിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പ്രചാരണം ദുര്‍ബലമാക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഹൈക്കമാന്‍ഡ് ഇടപെട്ടിരിക്കുന്നത്.

മുതിര്‍ന്ന നേതാവ് എകെ ആന്റണിയാണ് തരൂരിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട കാര്യം ഹൈക്കമാന്‍ഡില്‍ വിഷയമാക്കിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആന്റണി തന്നെയാണ് കേരളത്തിലെ നേതാക്കളെ അറിയിച്ചത്. പാലായില്‍ സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തീരുമാനം അറിയിച്ചത്.

തിരുവനന്തപുരത്ത് ബിജെപിക്ക് വോട്ടുമറിക്കാനുള്ള ശ്രമം കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നുണ്ട്. സിപിഎമ്മടക്കം ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യമാണെന്ന് പ്രചാരണം ദുര്‍ബലമായാല്‍ തോന്നും. ഇക്കാര്യങ്ങളൊക്കെ കൃത്യമായി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട് തരൂര്‍. ചില നേതാക്കള്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. വോട്ടുമറിച്ചാല്‍ അത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവും.

വിഎസ് ശിവകുമാറാണ് തരൂരിന്റെ പ്രചാരണം ദുര്‍ബലമാക്കുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപിച്ച കല്ലിയൂര്‍ മുരളിയും ഇക്കാര്യം ഉന്നയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ശിവകുമാറിന്റെ ജയവും നേമത്ത് ഒ രാജഗോപാലിന്റെ ജയവും കോണ്‍ഗ്രസ് ബിജെപി ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്.

NO COMMENTS