വീടിന്റെ മുറ്റത്ത് നിറുത്തിയിട്ട ട്രാക്ടര്‍ ഒഴിപ്പിക്കാന്‍ വീട്ടുകാരുടെ പെടാപാട്.

192

ചേലക്കര : ചേലക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കാളിയാറോഡ് മങ്ങാട് കളത്തില്‍ സെയ്തുമുഹമ്മദിന്റെ ഭാര്യ ഫാത്തിമയാണ് നെട്ടോട്ടമോടുന്നത്. കഴിഞ്ഞ 4 വര്‍ഷത്തിലേറെയായി ഇവരുടെ വീടിന്റെ മുറ്റത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയുള്ള ട്രാക്ടര്‍ സ്ഥലം മുടക്കി കിടക്കാന്‍ തുടങ്ങിയിട്ട്.

മുന്‍ ഭരണസമിതിയാണ് കുട്ടാടന്‍ പാടശേഖരത്തിനുവേണ്ടി ഈ ട്രാക്ടര്‍ വാങ്ങി കൃഷി ഭവനു കൈമാറുന്നത്. താത്കാലികമായി നിറുത്തിയിടാന്‍ സൗകര്യം ചെയ്തതാണ് ഫാത്തിമയുടെ വീട്ടുകാര്‍ ചെയ്ത ഉപകാരം. ഇത്രയും വലിയ പാരയായി മാറുമെന്ന് വീട്ടുകാര്‍ സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല. തൊട്ടടുത്ത ദിവസം തകരാര്‍ പരിഹരിച്ച്‌ എടുത്തുകൊണ്ടുപോകാമെന്നതായിരുന്നു നിബന്ധന. ഇന്നുകൊണ്ടുപോകാം നാളെ കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിക്കുകയാണുണ്ടായത്. വെയിലും മഴയും കൊണ്ടുകിടന്നതിനാല്‍ ചിലഭാഗങ്ങളെല്ലാം തുരുമ്ബെടുത്തു നശിച്ചിട്ടുണ്ട്.

പഞ്ചായത്തിന് സ്വന്തമായി മാലിന്യവണ്ടിയില്ല. ഇത് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാമെന്നൊരു നിര്‍ദ്ദേശം പഞ്ചായത്ത് സെക്രട്ടറിക്കു മുന്നില്‍ വെച്ചിട്ടും യാതൊരു നടപടിയുമായില്ല. ഫാത്തിമ പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കിയ പരാതിയിലും പരിഹാരമുണ്ടായില്ല. സ്ഥലം മുടക്കിക്കിടക്കുന്നതിനാല്‍ ഈ ഭാഗത്തുള്ള കിണര്‍പണിക്കാവശ്യമായ കരിങ്കല്ലിറക്കുന്നതിനോ പണികള്‍ നടത്തുന്നതിനോ സാധിക്കുന്നില്ല. എത്രയും പെട്ടെന്ന് വാഹനം മാറ്റിയെടുക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. കേടുപാ‌ടുകള്‍ പരിഹരിച്ചാല്‍ ട്രാക്ടറിനെ കട്ടപ്പുറത്തുനിന്നും ഇറക്കി ഉപയോഗിക്കാനും കഴിയും.

NO COMMENTS