ഓണ്‍ലൈന്‍ ക്ലാസിലിരുന്നു മടുത്ത കുട്ടിയെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ച്‌ വിദ്യാഭ്യാസ മന്ത്രി

53

ഡിജിറ്റല്‍-ഓണ്‍ലൈന്‍ പഠനത്തെ സംബന്ധിച്ചും അധിക ഹോംവര്‍ക്കിന്റെ ഭാരം സംബന്ധിച്ചും വൈത്തിരി എച്ച്‌ ഐ എം യു പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അഭയ് കൃഷ്ണ ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ഈ വീഡിയോ കണ്ട പൊതു വിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭയ് കൃഷ്ണയെ ഫോണില്‍ വിളിച്ച്‌ നേരിട്ട് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. മന്ത്രി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വൈത്തിരി എച്ച്‌ ഐ എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭയ് കൃഷ്ണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അഭയ് ഉന്നയിച്ചിരിക്കുന്ന വിഷയം ഗൗരവം ഉള്ളത് തന്നെ. കോവിഡ് മഹാമാരിക്കാലത്തെ വിദ്യാഭ്യാസം ലോകമാകെ തന്നെ നേരിടുന്ന വെല്ലുവിളി ആണ്. ഡിജിറ്റല്‍ /ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കുട്ടികളെ കര്‍മ്മ നിരതരാക്കുവാനും പഠന പാതയില്‍ നില നിര്‍ത്താനുമാണ് നാം കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ കുട്ടിയുടെ ആത്മവിശ്വാസവും താല്പര്യവും ആനന്ദവുമെല്ലാം പ്രധാനമാണ്.

ഈ പശ്ചാത്തലത്തില്‍ അഭയ് ഉന്നയിച്ച വിഷയം വളരെ പ്രധാനമാണ്. നമുക്കത് പരിഗണിച്ചേ മുന്നോട്ടു പോകാന്‍ കഴിയൂ. പഠനം പൊതുവേയും കോവിഡ് ഘട്ടത്തില്‍ പ്രത്യേകിച്ചും കുട്ടിക്ക് ഭാരമാകാതെ നോക്കേണ്ടതുണ്ട്. നാല് ചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ശാരീരിക -മാനസിക- വൈകാരിക ആരോഗ്യം കാത്ത് സൂക്ഷിച്ച്‌ കൊണ്ട് മാത്രമേ നമ്മുക്ക് മുന്നോട്ട് പോകാന്‍ ആകൂ. മണിക്കൂറുകളോളം ചെറിയ സ്‌ക്രീനില്‍ നോക്കിയുള്ള ഇരുപ്പ്,ഓരോ ടീച്ചറും നല്‍കുന്ന ഹോംവര്‍ക്കിന്റെ ഭാരം എല്ലാം മനം മടുപ്പിച്ചേക്കും. ഒരു ടീച്ചര്‍ രണ്ട് ഹോം വര്‍ക്ക് മാത്രമാണ് കൊടുക്കുന്നത് എങ്കില്‍ നാല് ടീച്ചര്‍മാര്‍ ഹോം വര്‍ക്ക് കൊടുത്താല്‍ കുട്ടിക്കത് എട്ട് ഹോം വര്‍ക്ക് ആകും. ഇതാണ് പലപ്പോഴും സംഭവിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തെ ഡിജിറ്റല്‍ ക്ളാസുകളുടെ അനുഭവം നമ്മുടെ മുന്നില്‍ ഉണ്ട്‌. അതിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അധ്യാപകനും വിദ്യാര്‍ത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈന്‍ ക്ളാസുകളാണ് അടുത്ത ഘട്ടം. കോവിഡ് കാലഘട്ടത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നു തന്നെ പരമാവധി മികച്ച രീതിയില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടത്താനാണ് പരിശ്രമം.ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ കരുതല്‍ സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതാണ്.പ്രയാസം തുറന്നുപറഞ്ഞ അഭയ് അഭിനന്ദനം അര്‍ഹിക്കുന്നു. അഭയ് കൃഷ്ണയുമായി സംസാരിച്ചു .എല്ലാ ആശംസകളും നേര്‍ന്നു.

NO COMMENTS