ചന്ദ്രയാന്‍ 2 – വിക്ഷേപണം രണ്ടുദിവസത്തിനകം

207

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം 21-ന് ഉച്ചയ്ക്കുശേഷമോ 22-ന് പുലര്‍ച്ചെയോ ഉണ്ടാകും. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 20-നും 23-നും ഇടയില്‍ വിക്ഷേപിക്കാനാണ് തീരുമാനം. ഈ ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും അനുയോജ്യ സമയമായ

23-നുശേഷമാണ്‌ വിക്ഷേപണമെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംെവക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരുവര്‍ഷത്തില്‍നിന്ന് ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് 15-ന് പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിെവക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ ആറിന് പേടകത്തില്‍നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച്‌ സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.

NO COMMENTS