ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് വൈദ്യുതി മന്ത്രി നിർവഹിച്ചു

22

തിരുവനന്തപുരം : അനർട്ട് നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ ഗവണേൻസ് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഗവ.സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ ഇതിനകം നിരത്തിലെത്തിക്കാൻ അനർട്ടിന് സാധിച്ചതായും എല്ലാവരും ഇലക്ട്രിക്ക് വാഹനങ്ങളിലേക്കു മാറണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി യുമായി ആലോചിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനർട്ട് മുഖേന സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അനർട്ട് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എം. എൽ. എ, ഊർജ വകുപ്പ് സെക്രട്ടറി ഡോ.ബി അശോക്, അനർട്ട് സി ഇ ഒ അനീഷ് എസ് പ്രസാദ്, ജനറൽ മാനേജർ ജയചന്ദ്രൻ നായർ, ടെക്‌നിക്കൽ മാനേജർ ജെ. മനോഹരൻ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രണോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS