സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കെല്ലാം കോൺഗ്രസ് എതിരാണെന്ന് മുഖ്യമന്ത്രി

15

സംസ്ഥാനത്തിന്റെ പൊതുവായ വികസനപദ്ധതികൾക്കെല്ലാം യുഡിഎഫും കോൺഗ്രസും എതിരാണെന്നും വികസനം മുടക്കുന്നവരെ കോൺഗ്രസ്‌ പ്രോത്സാഹിപ്പിക്കുകയാണെന്നും ദേശീയപാത വികസനത്തിൽ യുഡിഎഫ്‌ കാണിച്ച കെടുകാര്യസ്ഥതയ്‌ക്ക് സംസ്ഥാനം പിഴയടയ്‌ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാത വികസനത്തിന്‌ എൻഎച്ച്‌എഐയാണ്‌ പണം മുടക്കുന്നത്‌. യുഡിഎഫ്‌ സർക്കാരിൽ നിന്നുണ്ടായ ദുരനുഭവങ്ങൾമൂലം കേരളത്തിൽ അതിന്‌ എൻഎച്ച്‌എഐ തയ്യാറായില്ല. 25 ശതമാനം തുക കേരളം മുടക്കേണ്ടിവരുന്നു. ഭൂമിയേറ്റെടുക്കാൻ 5000 കോടി രൂപ സംസ്ഥാനം ചെലവഴിച്ചു. അതിന്‌ കാരണക്കാർ യുഡിഎഫാണ്‌.

യുഡിഎഫ്‌ സർക്കാർ നടപ്പാക്കാതിരുന്ന ദേശീയപാത വികസനവും ഗെയിൽ പൈപ്പുലൈനും കൊച്ചി– ഇടമൺ പവർ ഹൈവേയും എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ നടപ്പാക്കിയത്‌. വികസന കാര്യത്തിൽ ദേശീയ–-അന്തർദേശീയ തലത്തിൽ അംഗീകാരം നേടാൻ കേരളത്തിനായിട്ടുണ്ട്‌. യുഡിഎഫിലെ ചില നേതാക്കൾക്ക്‌ അതുമായി പൊരുത്തപ്പെടാനാകുന്നില്ല. എങ്ങനെ ഈ മുന്നേറ്റം തടയാമെന്നാണ്‌ എക്കാലത്തും അവരുടെ ആലോചന. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ഇവിടെ ഒന്നും നടക്കില്ലെന്ന നിരാശാബോധത്തിലായിരുന്നു ജനം.

NO COMMENTS