കേരളത്തിന്റെ റെയില്‍വേ പ്രശ്ന ങ്ങള്‍ പരിഹരിക്കുന്നതിലേക്കായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി.

130

തിരുവനന്തപുരം :ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി ചുമതലയേറ്റ ജോണ്‍ തോമസും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിന്റെ റെയില്‍വേ പ്രശ്ന ങ്ങള്‍ പരിഹരിക്കുന്നതിലേക്കായി വ്യാഴാഴ്ച കൂടിക്കാഴ്‌ച നടത്തി.
തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ ലൈന്‍ യാഥാര്‍ഥ്യമാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

കേരളത്തിന്റെയും റെയില്‍വേയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേയുടെ ഭാഗത്തുനിന്ന് പദ്ധതിക്ക് നല്ല പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍ യാഥാര്‍ഥ്യമാക്കണം. പൊട്ടിപ്പൊളിഞ്ഞതും നിലവാരമില്ലാത്തതുമായ കോച്ചുകളാണ് കേരളത്തില്‍ ഓടുന്നത്. അതിനാല്‍ കൂടുതല്‍ പുതിയ കോച്ചുകള്‍ ലഭ്യമാക്കണം.

തിരുവനന്തപരും-ഡല്‍ഹി രാജധാനി എക്സ്പ്രസ്സ് പ്രതിദിനമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ശതാബ്ദി എക്സ്പ്രസ്സ്, ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍, എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം ലൈന്‍ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.

റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് ജോണ്‍ തോമസ് ഉറപ്പു നല്‍കി. തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ശിരീഷ് കുമാര്‍ സിങ്, അഡീഷണല്‍ ഡിആര്‍എം പി ജയകുമാര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS