ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ വന്‍ അട്ടിമറികള്‍ ഉണ്ടായേക്കുമെന്ന് സൂചന – തരൂരിന്‍റെ പ്രചരണത്തിന് കേന്ദ്ര നേതൃത്വം ഇടപെട്ടു.

161

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ വന്‍ അട്ടിമറികള്‍ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് വേണ്ടി പ്രവര്‍ത്തകരും നേതാക്കളും പ്രചരണത്തിന് ഇറങ്ങാതായതോടെ ബിജെപിക്ക് വോട്ട് മറിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്.ഇതോടെ തരൂരിന്‍റെ പ്രചരണത്തിന് കേന്ദ്ര നേതൃത്വം തന്നെ ഇടപെട്ടു.

തലസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ വിജയിക്കാതിരിക്കാന്‍ വന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്‍റേ നേതൃത്വത്തില്‍ നടന്ന അവലോക യോഗത്തില്‍ കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ ജില്ലാ നേതാക്കള്‍ക്ക് എഐസിസിയും കെപിസിസിയും കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.ശശി തരൂരിന്‍റെ പ്രചരണത്തില്‍ നിന്ന് നേതാക്കള്‍ വിട്ട് നില്‍ക്കുന്നുണ്ടെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ് പരസ്യമായി പറഞ്ഞതോടെയാണ് കോണ്‍ഗ്രസിലെ വിഴുപ്പക്കല്‍ മറ നീക്കി പുറത്തുവന്നത്. പ്രചരണത്തിന് ഇറങ്ങാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് വരെ ജനറല്‍ സെക്രട്ടറിക്ക് പറയേണ്ടി വന്നു.

നേമം നിയോജകമണ്ഡലത്തിനു കീഴിലുള്ള തിരുവല്ലം മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ഇപ്പോഴും അനിശ്ചിതത്തിലാണെന്ന് യൂത്ത് കോൺഗ്രസ് നേമം അസംബ്ലി ജന : സെക്രട്ടറി വസന്ത സേനൻ പറഞ്ഞു .കഴിഞ്ഞ കുറേവർഷങ്ങളായി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ സജീവമല്ലെന്നും അതിനു പ്രധാന കാരണം അശാസ്ത്രീയമായ വാർഡ് വിഭജനമാണെന്നും തിരുവല്ലത്തെ വിഭജിച്ച് നാല് പുതിയ വാർഡുകൾ നിർമ്മില്ലെന്നുമാണ് സേനൻ പറയുന്നത്. കോൺഗ്രസിനുവേണ്ടി ഇതിലൊരു വാർഡായ പൂങ്കുളം ഇവിടെയാണ് ജനങ്ങൾ കൂടുതൽ താമസിക്കുന്നത്.പത്ത് വർഷങ്ങൾക്ക് മുമ്പ് നേമം മണ്ഡലത്തിൽ ഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസിന് ഇപ്പോൾ സീറ്റുകൾ ഒന്നും ലഭിക്കുന്നില്ല. പുതിയ മണ്ഡലം പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി പ്രചാരണപരിപാടികൾ കാര്യക്ഷമമല്ല എന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.20 വർഷത്തെ വിദേശ ജോലിക്ക് ശേഷം നാട്ടിലെത്തിയ വ്യക്തിയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇപ്പോഴും പോളിംഗ് ബൂത്തുകളുടെ പ്രവർത്തനം സജീവമല്ല. യുഡിഎഫ് നേതൃത്വത്തിന് ഒരു ചുവരെഴുത്തു പോലും തിരുവല്ലം മേഖലയിൽ കാണാനില്ല സേനൻ പറഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ ജയിച്ച ഏക മണ്ഡലമായ നേമത്തോട് അതിര്‍ത്തി പങ്കിടുന്ന മണക്കാട് കോണ്‍ഗ്രസിന്‍റെ വോട്ട് ബിജെപിക്ക് മറിഞ്ഞതായി കഴിഞ്ഞ തവണ ആരോപണം ഉയര്‍ന്നിരുന്നു.ഇത്തവണയും അതിനുളള നീക്കങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നടക്കുന്നുണ്ടെന്ന വിമര്‍ശനവും ശക്തമായി.ഇതോടെയാണ് കേന്ദ്ര നേതൃത്വം തരൂരിന്‍റെ പ്രചരണത്തില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങിയത്. തരൂരിന്‍റെ പ്രചരണം നേരിട്ട് നിരീക്ഷിക്കാന്‍ എഐസിസി നാനാ പട്ടോളിയെ പ്രത്യേക നിരീക്ഷനായി നിയനമിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലും ചില തിരുമാനങ്ങള്‍ പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്.ശബരിമല ആയുധമാക്കി തിരുവനന്തപുരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലത്തിലെ മുന്‍തൂക്കവും രാഷ്ട്രീയ സാഹചര്യവുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ തലസ്ഥാനം തന്നെ ബിജെപി കൈകളില്‍ എത്തും എന്ന് പ്രചരിപ്പിക്കുകയാണ് പാര്‍ട്ടി.തിരുവനന്തപുരത്തെ മുന്‍തൂക്കം ചൂണ്ടിക്കാട്ടിയാണ് ബിജെപി മറ്റ് മണ്ഡലങ്ങളിലടക്കം പ്രചരണം കൊഴുപ്പിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങളെ കര്‍ശനമായി തന്നെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം.സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ തീവ്ര വര്‍ഗീയവാദിയാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് നേതൃത്വം. നിലയ്ക്കല്‍, മാറാട് കലാപങ്ങളും കുമ്മനത്തിനെതിരെ ചര്‍ച്ചയാക്കും.
ശബരിമല വിഷയം ബിജെപി പ്രചരണ ആയുധമാക്കിയാല്‍ അതിനെ പ്രതിരോധിക്കാനും നേതാക്കള്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ സമുദായ നേതാക്കളുമായി ബന്ധം ഫലപ്രദമായി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.എഐസിസിയുടെ പ്രത്യേക നിരീക്ഷന്‍ നാനാ പട്ടോളിയുടെ നേതൃത്വത്തിലാണ് ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണള്‍ ശക്തമാക്കിയിരിക്കുന്നത്. നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ഡലം കമ്മിറ്റികള്‍ എല്ലാ ദിവസവും പ്രചരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം.അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ദ്ദേശമുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടെങ്കിലും അതില്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശം.

NO COMMENTS