ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

105

ന്യൂഡല്‍ഹി: കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങി 10 ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. 2016 ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും രാജ്യദ്രോഹക്കുറ്റത്തിൻറെ പരിധിയില്‍ വരില്ലെന്ന് ലഭിച്ച നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി.

കേസില്‍ തെളിവുകള്‍ ദുര്‍ബലവും ന്യൂനതകളുള്ളതുമാണ്. എഫ്‌.ഐ.ആറിലെ വിവരങ്ങള്‍ക്ക്‌ രാജ്യത്തിൻറെ പരമാധികാരത്തെ ആക്രമണങ്ങളിലൂടെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നതായി പരിഗണിച്ച്‌ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള പിന്‍ബലമില്ല. കുറ്റം ചുമത്തിയവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന്‌ വ്യക്തമാക്കുന്ന യാതൊന്നുമില്ല. രാഷ്‌ട്രീയ സംഘടനകള്‍ തമ്മിലുണ്ടായ മുദ്രാവാക്യം മുഴക്കലില്‍ രാജ്യത്തിൻറെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നില്ല. ദൃക്‌സാക്ഷികളോ ജെ.എന്‍.യു അധികൃതരോ നല്‍കിയ തെളിവുകളൊന്നും രാജ്യദ്രോഹക്കുറ്റം സ്ഥിരീകരിക്കുന്നതല്ല. പൊലീസ്‌ സമര്‍പ്പിച്ച വീഡിയോ തെളിവിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത്‌ ആരാണെന്ന്‌ വ്യക്തമാക്കാനായില്ലെന്നും ഡല്‍ഹി ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.

രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന എ.ബി.വി.പിയുടെ പരാതിയില്‍ കേസെടുത്ത ഡല്‍ഹി പൊലീസ് മൂന്ന് വര്‍ഷത്തിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് 1200 പേജുള്ള കുറ്റപത്രം സര്‍ക്കാറിൻറെ അനുമതി തേടാതെ കോടതിയില്‍ സമര്‍പ്പിച്ചത്.

NO COMMENTS