കായംകുളം കട്ടച്ചിറ പള്ളിയില്‍ സുപ്രീംകോടതി വിധി – ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു.

130

ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പോലീസ് സുരക്ഷയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു.പോലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തി. പോലീസ് ഇവരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു.

വിധി നടപ്പാക്കിയ സാഹചര്യത്തില്‍ പള്ളിയില്‍ ആരാധനാകര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. ഞായറാഴ്ച മുതല്‍ കുര്‍ബാന നടത്തുമെന്നും വികാരിയും സഹായിയും പള്ളിയില്‍ തന്നെ താമസിക്കുമെന്നും അവര്‍ വ്യക്തമാക്കി. കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവര്‍ക്കുവേണ്ട സുരക്ഷ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി കനത്ത പോലീസ് കാവലും പള്ളിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വിധി നടപ്പാക്കാനായിരുന്നില്ല. വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

NO COMMENTS