നടുറോഡില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ചു

173

തിരുവനന്തപുരം: പട്ടാപ്പകല്‍ റെയില്‍വെ ഗേറ്റിനു സമീപം നടുറോഡില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവു വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വക്കം, കുഞ്ചന്‍ വിളാകം വീട്ടില്‍ പരേതനായ രമണന്റെ മകനായ രജു(26)വാണ് മരിച്ചത്. വക്കത്തുള്ള കുടുംബ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കാണുകയായിരുന്നു.ആറ്റിങ്ങലിനു സമീപം വക്കം തൊപ്പിക്കവിളാകം റെയില്‍വെ ഗേറ്റിനു സമീപത്തായിരുന്നു ആറംഗ ഗുണ്ടാസംഘം യുവാവിനെ നടുറോഡില്‍ വളഞ്ഞിട്ട് പട്ടാപ്പകല്‍ തല്ലിക്കൊന്നത്.ജനുവരി 31നായിരുന്നു കിരാതമായ കൊലപാതകം നടന്നത്.
നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും വക്കത്തേക്ക് ബൈക്കില്‍ വരുകയായിരുന്ന ഷെബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും തൊപ്പിക്കവിളാകം റയില്‍വേ ഗേറ്റിന് സമീപത്ത് വച്ചാണ് ഗുണ്ടാസംഘം തടഞ്ഞു നിര്‍ത്തിയത്. ഷെബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉണ്ണിക്കൃഷ്ണന്‍ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കാറ്റാടികഴകളുമായി കാത്ത് നിന്ന ഗുണ്ടാസംഘം ഇവരെ തടഞ്ഞ് നിര്‍ത്തി. തടികൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഉണ്ണിക്കൃഷ്ണന്‍ നിലത്ത് വീണു. ഷെബീര്‍ ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം അടിച്ചു വീഴ്ത്തി നിര്‍ത്താതെ ശരീരമാസകലം മര്‍ദ്ദിച്ചു. അബോധാവസ്ഥയില്‍ ആയതിന് ശേഷവും മര്‍ദ്ദനം തുടര്‍ന്നു. നാട്ടുകാര്‍ ഓടി കൂടിയതിന് ശേഷമാണ് അക്രമി സംഘം പിന്മാറിയത്.
കൊലപാതകത്തെ തുടര്‍ന്നു പ്രദേശവാസികളായ ഗുണ്ടകള്‍ ഒളിവില്‍പോയിരുന്നു. ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികളുടെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ അഞ്ചാം പ്രതിയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച രജു.
ഒരു മാസംമുമ്ബാണ് രജു ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് കൊല്ലം കരിങ്ങന്നൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്ന് ദിവസം മുമ്ബ് വക്കത്ത് എത്തിയിരുന്നു. രജുവിന്റെ അമ്മ ഷൈലജ വീട്ടു ജോലിക്കായി ബാംഗ്ളൂരിലാണ് താമസിക്കുന്നത്. സഹോദരന്‍ തമിഴ്നാട്ടിലാണ്. വക്കത്തുള്ള കുടുംബവീട്ടില്‍ ഒറ്റയ്ക്കാണ് രജു കഴിഞ്ഞിരുന്നത്.
ഇയാളുടെ വലിയമ്മ താമസിക്കുന്നത് രജു താമസിക്കുന്നതിന് തൊട്ടടുത്താണ്. അവിടെ നിന്നാണ് രജു ആഹാരം കഴിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പകല്‍ മുഴുവന്‍ മുഴുവന്‍ ഇയാളെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് രജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഷെബീര്‍ വധക്കേസില്‍ രജു ഉള്‍പ്പെടെ എട്ട് പ്രതികളുണ്ടായിരുന്നത്. സംഭവത്തില്‍ നേരിട്ട് പങ്കാളികളല്ലാത്തതിനാല്‍ രണ്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നത്. അതിലൊരാളായിരുന്നു രജു. ജാമ്യത്തിലിറങ്ങിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് രജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പൊലീസ് വെളിപ്പെടുത്തി. ജയിലിനുള്ളിലും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നു കടയ്ക്കാവൂര്‍ സി.ഐ ജി.ബി മുകേഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY