വിളവൂര്‍ക്കല്‍ സര്‍ക്കാര്‍ സ്‌കൂളിൽ വാളയാര്‍ സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ്‌ ചെയ്തു.

254

തിരുവനന്തപുരം : വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിളവൂര്‍ക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ളാസ്‌ മുറിയില്‍ പോസ്റ്റര്‍ വരച്ച മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെ സ്‌കൂളില്‍നിന്നു അധികൃതര്‍ പുറത്താക്കി സസ്‌പെന്‍ഡ്‌ ചെയ്തു.

കശ്മീരില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ കുട്ടികളെ അണിനിരത്തി മൗനപ്രാര്‍ഥന നടത്തിയും ദീപംതെളിച്ചും വിദ്യാലയം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച വാളയാറിലെ സഹോദരിമാര്‍ക്കായി ചിത്രം വരച്ച്‌ പ്രതികരിച്ചതെന്ന് നടപടിക്കു വിധേയനായ വിദ്യാര്‍ഥി പറഞ്ഞു.

‘ചേര്‍ത്തു നിര്‍ത്തേണ്ടവര്‍ കയറിപ്പിടിക്കുമ്ബോള്‍… നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്ബോള്‍… വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്ബോള്‍… മകളേ നിനക്കു നീ മാത്രം’ ഇതായിരുന്നു കാര്‍ട്ടൂണിലെ വാചകം. ഇതു പ്രദര്‍ശിപ്പിക്കാന്‍ സഹായിച്ച മറ്റു രണ്ടുകുട്ടികളെയും അച്ചടക്കം ലംഘിച്ചെന്നാരോപിച്ചാണ് പുറത്താക്കിയത്.

അച്ചടക്കനടപടി ഒഴിവാക്കിയാല്‍ മറ്റുള്ള വിദ്യാര്‍ഥികളെയും നിയന്ത്രിക്കാനാകാതെ വരുമെന്ന് അധികൃതര്‍ പറഞ്ഞു. ക്ലാസ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസില്‍ ആദ്യം കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ കുട്ടികളെ വിലക്കിയിരുന്നു. വീണ്ടും കുട്ടികള്‍ ഇത് ക്ലാസ് മുറിയില്‍ പതിച്ചതാണ് നടപടിക്കിടയാക്കിയതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും പ്രിന്‍സിപ്പല്‍ പ്രീത ബി.ആര്‍. പറഞ്ഞു.

വാളയാര്‍ സംഭവത്തില്‍ ദുഃഖമുണ്ട്. എന്നാല്‍, പ്രതികരണത്തിനു സര്‍ക്കാര്‍ ജീവനക്കാരെന്ന നിലയില്‍ പരിമിതികളുണ്ടെന്ന്‌ പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും പറഞ്ഞു. വിദ്യാര്‍ഥികളെ അച്ചടക്കനടപടിക്കു വിധേയമാക്കിയതില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും പി.ടി.എ.യ്ക്കെതിരേയും നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഒരാഴ്ചത്തേക്കു തീരുമാനിച്ച സസ്‌പെന്‍ഷന്‍ പ്രതിഷേധത്തെത്തുടര്‍ന്നാണ്‌ ദിവസങ്ങളാക്കി കുറവുചെയ്തതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.അച്ചടക്ക നടപടി തങ്ങളുടെ സമ്മതപ്രകാരമാണെന്ന് രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ കുട്ടികളെക്കൊണ്ട് സ്‌കൂള്‍ രജിസ്റ്ററില്‍ എഴുതി ഒപ്പിടുവിക്കുകയും ചെയ്തു. എന്നാലിത് അധ്യാപകരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു.

NO COMMENTS