കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണനിരക്കിൽ ഗണ്യമായ കുറവ്

16

തിരുവനന്തപുരം : കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വർഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവിൽ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്തപ്പോൾ ഗണ്യമായ കുറവാണ് കാണാൻ കഴിഞ്ഞത്. നിലവിലെ കണക്കുകൾ പരിശോധിച്ചപ്പോൾ 2019ൽ 2,63,901 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2020ൽ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ്-19 മഹാമാരി കാലയളവിൽ മരണനിരക്ക് കുറച്ചുകൊണ്ടു വരുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളും നടത്തിയ ശാസ്ത്രീയ ഇടപെടലുകൾ ഫലം കൈവരിച്ചു എന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക വികസന രംഗത്തെ അളവുകോലായാണ് ജനന മരണ രജിസ്‌ട്രേഷനെ വിലയിരുത്തുന്നത്. ജനനവും മരണവും ഉൾപ്പെടെയുള്ള പ്രധാന സംഭവങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുക എന്നുള്ളത് കേരളത്തിൽ സിവിൽ രജിസ്‌ട്രേഷന്റെ ഭാഗമാണ്. സംസ്ഥാനത്ത് ഇതു തുടർച്ചയായിട്ടുള്ളതും നിർബന്ധിതവും സ്ഥിരതയാർന്നതുമായ ഒരു പ്രവൃത്തിയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനന മരണ നിരക്ക് പരിശോധനയിൽ കേരളം കഴിഞ്ഞ കാലയളവിൽ 100 ശതമാനം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരുന്നു. (https://india.unfpa.org/sites/default/files/pub-pdf/ReportonCRS-Final.pdf) ഈ ജനന മരണ രജിസ്‌ട്രേഷനിലാണ് കേരളത്തിലെ മരണ നിരക്ക് കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.

ജനസംഖ്യാ അടിസ്ഥാനത്തിൽ കോവിഡ് മരണനിരക്ക് കേരളത്തിൽ 8.4 രേഖപ്പെടുത്തിയപ്പോൾ അമേരിക്കയിൽ 106 ഉം ഇറ്റലിയിൽ 124 ഉം ആയിരുന്നു. 2019 നെ അപേക്ഷിച്ച് ക്രൂഡ് ഡെത്ത് റേറ്റ് അമേരിക്കയിലും ഇറ്റലിയിലും കുത്തനെ ഉയർന്നടപ്പോൾ കേരളത്തിൽ 681 ആയി അതു ചുരുങ്ങി. കോവിഡ് കാലയളവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ലോകരാജ്യങ്ങളിൽ മരണനിരക്ക് വളരെ ഉയർന്നു നിൽക്കുമ്പോഴും കേരളത്തിൽ മരണനിരക്ക് (0.4) വളരെ കുറവാണ്. വെല്ലുവിളികൾ നേരിട്ടെങ്കിലും കേരളം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമെന്നു തന്നെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പ്രവർത്തനനങ്ങളോടൊപ്പം ശരിയായ ആരോഗ്യ ശീലങ്ങൾ സ്വീകരിക്കാനും പ്രവൃത്തിയിൽ കൊണ്ടുവരാനുള്ള ജനങ്ങളുടെ മനസും മരണനിരക്ക് കുറയുന്നതിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നായി. കൂടാതെ ബ്രേക്ക് ദ ചെയിൻ ഉൾപ്പെടെയുള്ള വിവിധ കാമ്പയിനുകളും രോഗാതുരത കുറയ്ക്കാനും അതോടൊപ്പം മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനും കാരണമായി. ചികിത്സ സംബന്ധമായ മരണങ്ങളും അപകട മരണങ്ങളും കോവിഡ് കാലത്ത് കുറയ്ക്കാൻ സാധിച്ചു. മാസ്‌ക് ഒരു ശീലമാക്കിയതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ജനങ്ങളിൽ ഗണ്യമായി കുറക്കാനായി. ജീവിതശൈലീ രോഗങ്ങളും പകർച്ചവ്യാധികളും തടഞ്ഞു നിറുത്താനും സാധിച്ചു.

NO COMMENTS