മാന്‍വേട്ട കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

168

ജയ്പൂര്‍ • മാന്‍വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതി നടപടി തെറ്റാണെന്നും സല്‍മാനെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സല്‍മാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് തെളിവുകളുടെ അഭാവത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയത്. സൂരജ് ബര്‍ജാത്യയുടെ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സല്‍മാന്‍ ഉജിയാല ബക്കര്‍ എന്ന സ്ഥലത്തു രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. വംശനാശം നേരിടുന്ന ചിങ്കാര വര്‍ഗത്തില്‍പ്പെട്ട കൃഷ്ണമാനിനെ വേട്ടയാടിയതിന് അഞ്ചു വര്‍ഷത്തെ തടവാണ് വിചാരണ കോടതി സല്‍മാന് വിധിച്ചത്. മറ്റൊരു വേട്ടയാടല്‍ കേസില്‍ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് 13 ദിവസം സല്‍മാന്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.

NO COMMENTS

LEAVE A REPLY