ലോറിയിടിച്ച് അര മണിക്കൂറിലേറെ ആരും സഹായിക്കാനില്ലാതെ റോഡരികില്‍ ചോരയൊലിപ്പിച്ച് കിടന്ന സൈക്കിള്‍ യാത്രികന്‍ മരിച്ചു

186


കൊല്‍ക്കത്ത: ലോറിയിടിച്ച് അര മണിക്കൂറിലേറെ ആരും സഹായിക്കാനില്ലാതെ റോഡരികില്‍ ചോരയൊലിപ്പിച്ച് കിടന്ന സൈക്കിള്‍ യാത്രികന്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ഞെട്ടിക്കുന്ന സംഭവം. അതിരാവിലെയാണ് ഇയാളെ ലോറിയിടിച്ചത്. അര മണിക്കൂറോളം നേരം രക്തമൊഴുക്കി റോഡരികില്‍ കിടന്ന ഇയാളെ വഴി യാത്രക്കാരോ സമീപവാസികളോ തിരിഞ്ഞു നോക്കിയില്ല. ഏറെ വൈകി ആരോ അറിയിച്ചതിന് അനുസരിച്ച് പൊലീസ് വന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജെന്‍.എന്‍ മുഖര്‍ജി റോഡിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ധിരേന്‍ നായക്ക് എന്ന 55കാരനായ സൈക്കിള്‍ യാത്രികനാണ് ദാരുണാന്ത്യം. സമീപവാസിയായ ഇയാള്‍ രാവിലെ മില്ലില്‍ ജോലിക്കു പോവുകയായിരുന്നു. അതിനിടെയാണ് ലോറിയിടിച്ചത്. നിരവധി പേര്‍ സമീപത്തുകൂടി പോയിട്ടും ആരും സഹായത്തിനെത്താത്തത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുറച്ചു നേരത്തെ വൈദ്യസഹായം ലഭിച്ചിരുന്നുവെങ്കില്‍, ഇയാളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY