​​​​​​​വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ

15

സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്നു നിർദേശിച്ചു സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവു പുറപ്പെടു വിച്ചു.

വിവരാവകാശ നിയമത്തിന് പൂരകമായി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത കേരള റൈറ്റ് ടു ഇൻഫർമേഷൻ (റെഗുലേഷൻ ഓഫ് ഫീ ആൻഡ് കോസ്റ്റ് റൂൾസ്) 2006 ൽ സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരം ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതിനുള്ള മാർഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ട്രഷറിയിലെ 0070-60-118-99-റെസിപ്റ്റ്സ് അണ്ടർ ആർടിഐ ആക്ട് എന്ന ശീർഷകത്തിൽ ഒടുക്കിയ ചലാൻ, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ / സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എന്നിവരുടെ ഓഫിസുകളിൽ നേരിട്ടു പണമടച്ച രസീത്, കോർട്ട്ഫീ സ്റ്റാംപ്, ഡിമാൻഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ മുഖേന അടയ്ക്കാം.

അക്ഷയ കോമൺ സർവീസ് സെന്ററുകൾ മുഖേനയോ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഏജൻസിയിൽ ഇതിനായുള്ള ഓൺലൈൻ സോഫ്റ്റ്‌വെയർമുഖേനയോ ഇ-പേയ്മെന്റ് ഗേറ്റ്‌വേപോലുള്ള മാർഗങ്ങളിലൂടെ സർക്കാർ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് പേയ്മെന്റായും പണമടയ്ക്കാം.

വിവരാവകാശ അപേക്ഷയിൽ നിയമപ്രകാരമുള്ള ഫീസ് പോസ്റ്റൽ ഓർഡർ മുഖേന സമർപ്പിച്ച അപേക്ഷ എറണാകുളം സിറ്റി പൊലീസ് കാര്യാലയത്തിലെ എസ്പിഐഒ നിരസിച്ചതുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചാണു സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ബാങ്കുകൾ എന്നതുപോലെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം പേ ഓർഡറുകൾ നൽകാറുണ്ടെങ്കിലും ബാങ്കുകളുടെ പേ ഓർഡർ മാത്രമേ സ്വീകരിക്കാൻ കേരളത്തിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അനുമതിയുള്ളൂവെന്നും അതു പ്രകാരമല്ലാതെ പണം സ്വീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ കമ്മിഷൻ വ്യക്തമാക്കി.

NO COMMENTS