ചോറ്,മോര്,അവിയൽ, അച്ചാർ; കോട്ടൺ ഹില്ലിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മന്ത്രി ജി.ആർ അനിൽ

52

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ ഗവ എൽ.പി.എസിൽ പരിശോധന നടത്തി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വാർഡ് കൗൺസിലർ രാഖി രവികുമാറിനൊപ്പമാണ് മന്ത്രി ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്റ്റോർ മുറി, അരിയുടെ നിലവാരം എന്നിവ പരിശോധിച്ച മന്ത്രി കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

നിലവിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച അരിയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നൂറുക്കണക്കിന് കുട്ടികൾ പഠിക്കുന്ന തലസ്ഥാനത്തെ പ്രമുഖ സ്‌കൂളായ കോട്ടൻഹില്ലിൽ ചോറിനൊപ്പം മോരുകറിയും അവിയലും അച്ചാറുമൊക്കെയായിരുന്നു വിഭവങ്ങൾ. പാചകപ്പുരയും മറ്റ് സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനാവശ്യമായ തൊഴിലാളികളുടെ അഭാവവും സ്ഥലപരിമിതിയും മന്ത്രി നേരിൽക്കണ്ട് ബോധ്യപ്പെട്ടു. സ്‌കൂളിന് സമീപത്തെ നടക്കുന്ന പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സുഗമമായ രീതിയിൽ പാചകപ്പുരയും ഊണുപുരയും ഒരുക്കാൻ സാധിക്കുമെന്ന് ഹെഡ്മിസ്ട്രസ് റഫീക്കാ ബീവി മന്ത്രിയോട് പറഞ്ഞു.

വിദ്യാലയങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തി വരികയാണ്. സ്‌കൂളുകളിലെ പരിശോധനകൾ തുടരും. ടീച്ചർമാരും പിടിഎയും തങ്ങളുടെ സ്‌കൂളുകളിൽ ശോചനീയാവസ്ഥയുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കണം. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ വൃത്തിയിലോ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ഭക്ഷ്യശോചനീയാവസ്ഥയ്ക്ക് കാരണക്കാരാകുന്നവർക്ക് കർശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS