റാപ്പിഡ് ടെസ്റ്റ്: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

74

കോവിഡ് 19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വേഗത്തിൽ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. ഇതിന് ഐ.സി.എം.ആർ. അനുമതി ലഭിച്ചിട്ടുണ്ട്.

ഐ.സി.എം.ആർ.-എൻ.ഐ.വി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തിൽ സ്‌ക്രീനിംഗ് നടത്തി അവരിൽ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാർഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതൽ 30 മിനിറ്റിനുള്ളിൽ വളരെ വേഗത്തിൽ ഫലമറിയാൻ കഴിയും. ഗുണമേ•യുള്ള പരിശോധനാ കിറ്റുകൾ ഉയോഗിച്ചാൽ വളരെയധികം ആളുകളുടെ പരിശോധനകൾ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാൻ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ പിസിആർ (പോളിമെർ ചെയിൻ റിയാക്ഷൻ) ടെസ്റ്റ് വഴിയാണ് ഇന്ത്യയിൽ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീൻ പരിശോധനകൾക്കായുള്ള റിയൽടൈം റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആർ. എന്ന മോളിക്കുളാർ പരിശോധനയാണ് ആദ്യം നടത്തുന്നത്. കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആർ.ഡി.ആർ.പി., ഒ.ആർ.എഫ്. 1 ബി. ജീനുകൾ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.

ശരീരത്തിൽ എന്തെങ്കിലും വൈറസ് ബാധ ഉണ്ടോയെന്നറിയാനാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനാലാണ് കോവിഡ് 19 തിരിച്ചറിയുന്നതിന് പിസിആർ ടെസ്റ്റ് നടത്തുന്നത്. പിസിആർ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണ്. എന്നാൽ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ട തിനാലാണ് വൈറസ് വ്യാപനം കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.

രക്ത പരിശോധനയിലൂടെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. വെറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾക്കകം ശരീരം ആന്റിബോഡികൾ നിർമിച്ച് തുടങ്ങും. ഈ ആന്റിബോഡികൾ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധന രീതി.

കൊറോണ വൈറസ് മാത്രമല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റാണ് ഉപയോഗിക്കുന്നത്. സമൂഹത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ സാധിക്കും. അതേസമയം വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച് ഏതാനം ദിവസങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാൻ സാധിക്കൂ.

ഐ.സി.എം.ആറിന്റെ അനുമതിയുള്ള സർക്കാർ, സ്വകാര്യ ലാബുകൾക്ക് മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താൻ അനുമതിയുള്ളൂ. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താൻ പാടുള്ളൂ.വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ, അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർ, കോവിഡ് രോഗം ഉണ്ടെന്ന് ഡോക്ടർമാർ സംശയിക്കുന്നവർ, കോവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നതുമായ ആരോഗ്യപ്രവർത്തകർ, സാധാരണയിൽ കവിഞ്ഞ് ഗുരുതര ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങൾ, ഗുരുതര ശ്വാസകോശ രോഗങ്ങളിൽ നിന്ന് രോഗമുക്തി നേടിയവർ എന്നിവർ മാത്രമേ ടെസ്റ്റിന് വിധേയമാക്കേണ്ടതുള്ളു.

നിലവിൽ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരും തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാൻ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. ഈ ടെസ്റ്റിലൂടെ പോസിറ്റീവുള്ളവരെ നിരീക്ഷണത്തിലാക്കാനും അവരിൽ ആവശ്യമുള്ളവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും നൽകാനും സഹായിക്കും. അതിലൂടെ സമൂഹ വ്യാപനം പെട്ടെന്ന് തടയാനാകും.

NO COMMENTS