ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു

276

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഒരു ഫ്ളാറ്റിലാണ് സംഭവം. കൃത്യവുമായി ബന്ധപ്പെട്ട് തവാബ് അഹമ്മദ് (27), സുലൈമാന്‍ അഹമ്മദി (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഇരുവരും അഫ്ഗാന്‍ പൗരന്മാരാണ്. അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണറുടെ കാര്‍ഡുപയോഗിച്ചാണ് രണ്ടുപേരും ഡല്‍ഹിയില്‍ താമസിച്ചുവന്നിരുന്നതെന്ന് ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മോയ് ബിസ്വാള്‍ പറഞ്ഞു. ഇതില്‍ തവാബ് ഒരു ഇവന്റ് മാനേജറായി ജോലി ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച ഹൗസ് ഖാസ് ഗ്രാമത്തിലെ ഒരു പബ്ബില്‍ വെച്ചാണ് പരാതിക്കാരിയായ ബി.എ.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി പ്രതികളിലൊരാളായ തവാബിനെ പരിചയപ്പെടുന്നത്. പബ്ബില്‍ വച്ച്‌ ഇരുവരും മൊബൈല്‍ നമ്ബര്‍ കൈമാറി. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഗ്രീന്‍ പാര്‍ക്കിലെ ഫ്ളാറ്റില്‍ പാര്‍ട്ടിക്ക് ക്ഷണിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തവാബിന്റെ സുഹൃത്തുക്കളായ സുലൈമാന്‍, സിദ്ധാന്ത്, പ്രത്യുഷ എന്നിവര്‍ പാര്‍ട്ടിക്കെത്തിയിരുന്നു. സുഹൃത്തിനെ ജെഎന്‍യുവില്‍ കൊണ്ടാക്കിയ ശേഷം തവാബിന്റെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മദ്യപിക്കുകയും ചെയ്തു. രാവിലെ കണ്ണു തുറന്നപ്പോഴാണ് സുലൈമാനും തവാബും തന്നെ ബലാല്‍സംഗം ചെയ്ത വിവരം ഇവര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് കോളേജ് ഹോസ്റ്റലിലേക്ക് പോയ പെണ്‍കുട്ടി വിവരം രണ്ട് സുഹൃത്തുക്കളോട് പറഞ്ഞു. ഇവരാണ് വിദ്യാര്‍ത്ഥിനിയെ സഫ്ദര്‍ജങ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയെ പിന്നീട് സമീപത്തെ ഒരു ആസ്പത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി.

NO COMMENTS

LEAVE A REPLY