ശമ്പള വിതരണത്തിലെ വീഴ്ചകള്‍ മറയ്ക്കാന്‍ തോമസ് ഐസക് കൊഞ്ഞനംകുത്തുകയാണെന്നു രമേശ് ചെന്നിത്തല

176

കൊല്ലം • ശമ്പള വിതരണത്തിലെ വീഴ്ചകള്‍ താന്‍ അക്കമിട്ടു നിരത്തിയപ്പോള്‍ ഉത്തരം നഷ്ടപ്പെട്ട മന്ത്രി തോമസ് ഐസക് കൊഞ്ഞനംകുത്തുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൃത്യമായ മറുപടി നല്‍കാനാകാത്ത മന്ത്രി തനിക്കെതിരെ വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ചതില്‍ വിഷമം ഉണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ കഴിഞ്ഞ 20നുതന്നെ കൃത്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഐസക് ഒന്നും ചെയ്തില്ല. ഒന്നിനു ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് നോട്ടുകള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ ഐസക് തലേന്നു മൂന്നു മണിക്കാണ് റിസര്‍വ് ബാങ്ക് പ്രതിനിധി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. ഓരോ ട്രഷറിക്കും എത്ര തുക വേണമെന്ന കണക്ക് എടുത്തതും അപ്പോഴാണ്. ഈ സമയത്ത് ഇതര സംസ്ഥാനങ്ങള്‍ പരമാവധി നോട്ട് സമാഹരിച്ചിരുന്നു. കേരളത്തിനു സംഭവിച്ച വീഴ്ചകളെക്കുറിച്ചു താന്‍ പറഞ്ഞപ്പോള്‍ അപ്രസക്തന്‍ എന്നാണു ഐസക് തന്നെ വിശേഷിപ്പിച്ചത്. ഐസക്കാണ് അപ്രസക്തന്‍. അതുകൊണ്ടാണു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത്. 30നു നടന്ന യോഗത്തില്‍ 1000 കോടി രൂപയുടെ നോട്ട് നല്‍കാമെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥന്‍ സമ്മതിച്ചിരുന്നുവെന്ന് ഇപ്പോള്‍ ഐസക് പറയുന്നു. അങ്ങനെയെങ്കില്‍ മന്ത്രി യോഗത്തില്‍ മിനിട്സ് പുറത്തുവിടണം.

NO COMMENTS

LEAVE A REPLY