സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റഷ്യ, യുഎസ് സന്ദര്‍ശനങ്ങള്‍ റദ്ദാക്കി

201

ന്യൂഡല്‍ഹി• ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് റഷ്യ, യുഎസ് സന്ദര്‍ശനങ്ങള്‍ റദ്ദാക്കി കശ്മീരിലേക്ക് തിരിക്കും. ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സൈനിക, അര്‍ധ സൈനിക മേധാവികള്‍, ആഭ്യന്തരവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായാണു കൂടിക്കാഴ്ച.ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ, മുഖ്യമന്തി മെഹ്ബൂബ മുഫ്തി എന്നിവരുമായി രാജ്നാഥ് സിങ് സംസാരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ രാജ്നാഥ് സിങ് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയോടും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാജ്നാഥ് ഇന്ന് റഷ്യയിലേക്കു തിരിക്കേണ്ടതായിരുന്നു. തുടര്‍ന്ന് 26ന് ആറു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലേക്കും പോകേണ്ടതായിരുന്നു. കശ്മീര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇതു രണ്ടാം തവണയാണ് രാജ്നാഥ് സിങ് യുഎസിലേക്കുള്ള സന്ദര്‍ശനം മാറ്റിവയ്ക്കുന്നത്. നേരത്തേ ജൂലൈ 17ന് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂലൈ എട്ടിന് ലഷ്കറെ തയിബ ഭീകരന്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ സംഘര്‍ഷ ഭൂമിയായതോടെ ഇതു മാറ്റിവച്ചു.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങും ഇന്നു തന്നെ കശ്മീരിലെത്തും.

NO COMMENTS

LEAVE A REPLY