രാഹുല്‍ ഗാന്ധിയെ ജന്തര്‍ മന്തറില്‍ നിന്നു ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു

183

ന്യൂഡല്‍ഹി • രാഹുല്‍ ഗാന്ധിയെ ജന്തര്‍ മന്തറില്‍ നിന്നു ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍. പൊലീസ് കണ്‍ട്രോള്‍ റൂം ജീപ്പിലേക്കാണ് രാഹുലിനെ മാറ്റിയത്. രാഹുലിന്‍റെ സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. എന്നാല്‍, തനിക്കെതിരായ കുറ്റം എന്താണെന്നു പൊലീസ് പറയുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. അരമണിക്കൂറിലധികമായി പൊലീസ് വാഹനത്തിനുള്ളില്‍ തന്നെ തടഞ്ഞു വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച രണ്ടു തവണ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു.

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ കാര്യക്ഷമമല്ലാത്ത നടത്തിപ്പില്‍ മനംനൊന്ത വിമുക്തഭടന്‍ ജന്‍പഥിലെ ജവാഹര്‍ ഭവനു സമീപത്തുള്ള പാര്‍ക്കില്‍ ബുധനാഴ്ച വിഷംകഴിച്ചു മരിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഹരിയാനയിലെ ഭിവാനി സ്വദേശി റാംകിഷന്‍ ഗ്രേവാളാണു (70) മരിച്ചത്. ബുധനാഴ്ച ഗ്രേവാളിന്റെ മൃതദേഹം കാണാന്‍ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയില്‍ എത്തിയ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, ഉപമുഖമന്ത്രി മനീഷ് സിസോദിയ എന്നിവരെ പൊലീസ് തടഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഗ്രേവാളിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച രാഹുലിനെ രണ്ടുതവണ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ സംഭവം.

NO COMMENTS

LEAVE A REPLY