ജയന്റ് വീലില്‍നിന്ന് വീണുമരിച്ച പ്രിയങ്കയുടെ അവയവങ്ങള്‍ ദാനംചെയ്യും

145

ചിറ്റാര്‍: പത്തനംതിട്ട ചിറ്റാറില്‍ കാര്‍ണിവലിലെ ജയന്റ് വീലില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയുടെ അവയവങ്ങള്‍ ദാനം ചെയ്യും. പ്രിയങ്കയുടെ മാതാപിതാക്കളാണ് ഇക്കാര്യം അറിയിച്ചത്.തൊടുപുഴ സ്വദേശിയായ സാബു എന്നയാള്‍ക്ക് പ്രിയങ്കയുടെ കരള്‍ നല്‍കും. തിരുവനന്തപുരം കിംസ് ആസ്പത്രയില്‍ ചികിത്സയിലുള്ള ഇയാളുടെ ശസ്ത്രക്രിയയ്ക്ക് ഏഴ് യൂണിറ്റ് എ നെഗറ്റീവ് അല്ലെങ്കില്‍ ഒ നെഗറ്റീവ് രക്തം ആവശ്യമുണ്ട്. രക്തം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് 9497713175/9746774455 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് പ്രിയങ്ക മരിച്ചത്. ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനായിരുന്നു പ്രിയങ്ക. സഹോദരന്‍ അലന്‍(5) സംഭവദിവസം തന്നെ മരിച്ചിരുന്നു.സപ്തംബര്‍ എട്ട് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് പ്രിയങ്കയും താഴെവീണത്.കുട്ടികള്‍ റൈഡില്‍ തന്നെ തലയടിച്ച്‌ താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു. ഓടിക്കൂടിയവരാണ് കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്.യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാര്‍ണിവലില്‍ റൈഡുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രാദേശികതലത്തിലുള്ള അധികൃതരെ സ്വാധീനിച്ച്‌ സംഘടിപ്പിച്ച മേള ആവശ്യമായ അനുമതികള്‍ ഇല്ലാതെയാണ് നടന്നുവന്നത്.

NO COMMENTS

LEAVE A REPLY