പരമാവദി സമയം പ്രവര്‍ത്തകര്‍ക്കൊപ്പം ചെലവഴിക്കുക ; അമ്പരിപ്പിക്കുന്ന പ്രോഗ്രാം ചാര്‍ട്ട് ; പ്രിയങ്കയുടെ മാസ്റ്റര്‍ പ്ലാനുകള്‍ സംസ്ഥാന സമിതിയെ ഞെട്ടിക്കുന്നു.

290

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ മാസ്റ്റര്‍ പ്ലാനുകള്‍ സംസ്ഥാന സമിതിയെ ഞെട്ടിക്കുന്നു. നേരിട്ടിറങ്ങി പരമാവദി സമയം പ്രവര്‍ത്തകര്‍ക്കൊപ്പം ചെലവഴിക്കുക എന്നതാണ് പ്രിയങ്കയുടെ ലക്ഷ്യം. അതിനായി അവര്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന പ്രോഗ്രാം ലിസ്റ്റ് അമ്പരിപ്പിക്കുന്നതാണ്. അതേസമയം ഇടനിലക്കാരില്ലാത്ത കോണ്‍ഗ്രസ് എന്ന ലക്ഷ്യത്തിനാണ് താന്‍ ഇറങ്ങുന്നതെന്ന് പ്രിയങ്ക പ്രവര്‍ത്തകരെ അറിയിച്ച് കഴിഞ്ഞു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക ഉത്തര്‍പ്രദേശിലെത്തുന്നത്. ഇതിന് മുമ്പ് തന്നെ അവരുടെ ടീം ലഖ്‌നൗവിലെത്തി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിരുന്നു. കോണ്‍ഗ്രസിന് ഒട്ടും സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. തന്റെ പൊളിറ്റിക്കല്‍ ടീമിന്റെ നിര്‍ദേശവും പ്രിയങ്ക ഇതില്‍ സ്വീകരിക്കുന്നുണ്ട്. അതേസമയം സാം പിത്രോഡ നിര്‍ണായക നീക്കങ്ങള്‍ പ്രിയങ്കയ്ക്കായി നടത്തുന്നുണ്ട്.

പ്രിയങ്ക ഗാന്ധി നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ നിരവധി കാര്യങ്ങളാണ് ഉള്ളത്. തിരക്കേറിയ ഷെഡ്യൂളാണ് അവര്‍ക്കുള്ളത്. ഒരു ദിവസം 13 മണിക്കൂര്‍ വെച്ചാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം. രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ആദ്യ പ്രവര്‍ത്തനം. ഉച്ചഭക്ഷണത്തിനായി വെറും അര മണിക്കൂര്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഓരോ ഗ്രൂപ്പുകളായി തരംതിരിച്ചാണ് പ്രിയങ്ക കാണുക.

കിഴക്കന്‍ യുപിയിലെ 38 മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ ബൂത്ത് തലത്തിലാണ് തരംതിരിച്ചിരിക്കുന്നത്. ഫെബ്രുവരി 15വരെ പ്രിയങ്ക സംസ്ഥാനത്തുണ്ടാവും. അതിനുള്ളില്‍ ഇവരുമായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. മാരത്തണ്‍ യോഗങ്ങളാണ് പ്രിയങ്ക തയ്യാറാക്കിയിരുന്നു. പ്രധാനമായും ബിജെപിയെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് പ്രിയങ്ക പ്രവര്‍ത്തകരെ അറിയിക്കും. ഇവരോട് പ്രിയങ്കയെ കാ ണുന്നതിന് മുമ്പ് അവരവരുടെ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും അറിയിക്കാന്‍ നിര്‍ദേശമുണ്ട്.

ഫെബ്രുവരി 12ന് മൊഹല്‍ഗഞ്ചിലുള്ള പ്രവര്‍ത്തകരെയാണ് പ്രിയങ്ക ആദ്യം കാണുക. രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച്ച. തുടര്‍ന്ന് ഉന്നാവോയിലുള്ള പ്രവര്‍ത്തകരെ കാണും. ഉച്ചയ്ക്ക് ശേഷം വാരണാസി, ഗൊരഖ്പൂര്‍, കൗശംബി, ഫൂല്‍പൂര്‍, അലഹബാദ്, ചന്ദൗലി, ഗാസിപൂര്‍, ദൗരാര, ഫത്തേപൂര്‍, ലഖ്‌നൗ, എന്നീ മണ്ഡലങ്ങളിലുള്ളവരെയാണ് കാണുന്നത്. രാത്രി 11.30 വരെയാണ് പ്രിയങ്കയുടെ പ്രവര്‍ത്തനം. ദീര്‍ഘനേരത്തെ പ്രവര്‍ത്തനം കൊണ്ട് മാത്രമേ പ്രവര്‍ത്തകരുടെ വിശ്വാസം നേടിയെടുക്കാനാവൂ എന്നാണ് വിലയിരുത്തല്‍.

പ്രിയങ്കയുടെ പോസിറ്റീവ് ഇമേജിന് പിന്നില്‍ സാം പിത്രോഡയും അദ്ദേഹത്തിന്റെ ടീമുമാണ്. സാധാരണക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ക്ക് വരെ പ്രിയങ്കയെയും രാഹുലിനെയും സുപരിചിതരാക്കിയത് സാം പിത്രോഡയാണ്. അതേസമയം പ്രിയങ്കയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ചടങ്ങുകള്‍ നല്‍കേണ്ട കാര്യമില്ലെന്ന് പിത്രോഡ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് മികച്ച പ്രസംഗങ്ങള്‍ നടത്താന്‍ അറിയാം. രാഹുലിന് വിദേശത്തെ ചടങ്ങുകളിലൂടെയാണ് നേരത്തെ ആത്മവിശ്വാസം ലഭിച്ചത്. ഇതിന് നേതൃത്വം നല്‍കിയത് പിത്രോഡയായിരുന്നു. ദരിദ്ര മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നാണ് പിത്രോഡ നല്‍കിയ ഉപദേശം.

യുപിയില്‍ നടന്ന വ്യാജ മദ്യദുരന്തത്തിലാണ് പ്രിയങ്കയുടെ ആദ്യ പ്രസ്താവന എത്തിയിരിക്കുന്നത്.ബിജെപി എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളും പ്രിയങ്ക ഒരുക്കിയിട്ടുണ്ട്. ഇടനിലക്കാര്‍ ഇനി സംസ്ഥാന സമിതിയില്‍ ഉണ്ടാവില്ലെന്നാണ് പ്രിയങ്കയുടെ ഉറപ്പ്. പകരം നേരിട്ട് പ്രിയങ്കയുമായി സംസാരിക്കുന്ന രീതിയാണ് ഒരുങ്ങുന്നത്. ഇതുവഴി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും.

NO COMMENTS