ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം കൂടി പ്രിയങ്കാ ഗാന്ധിക്ക് .

198

അമേഠി: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം കൂടി പ്രിയങ്കാ ഗാന്ധിയെ ഏല്‍പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിന് പുറമെയാണ് രാഹുലിന്റെ ഈ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.

”പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിട്ടുണ്ട്. അടുത്ത തെര‍ഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിച്ച്‌ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് രൂപം നല്‍കണമെന്നാണത്.” രാഹുല്‍ ഗാന്ധി പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ജനറല്‍ സെക്രട്ടറി പദവി ഏല്‍പ്പിച്ചിരിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയെയാണ്.

”ഗുജറാത്ത് ആയാലും ഉത്തര്‍പ്രദേശ് ആയാലും സര്‍വ്വസന്നാഹത്തോടെയും ശക്തിയോടെയും കോണ്‍ഗ്രസ് മുന്നില്‍ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് നിങ്ങള്‍ കാണും.” കോണ്‍‌ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. റഫാല്‍ വിമാനക്കരാറില്‍ കേന്ദ്രസര്‍ക്കാരിനെ രാഹുല്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ല. മറിച്ച്‌ മണ്ഡലത്തിലെ വികസനം ബിജെപി മന്ദഗതിയിലാക്കുകയും ചെയ്തെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

NO COMMENTS