മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിൽ

47

ഇടുക്കി : മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കമ്പമേട്ടിൽ നിന്നും ആറംഗ സംഘത്തെ പൊലീസ് പിടികൂടി. നൂറ് രൂപയുടെ മാതൃകയിലുള്ള വ്യാജ നോട്ടുകളാണ് ഇവരുടെ കയ്യില്‍ നിന്നും പിടികൂടിയത്. കോയമ്ബത്തൂര്‍ സ്വദേശി, ചുരുളി. ചിന്നമന്നൂര്‍ സ്വദേശി മഹാരാജന്‍, കുമളി സ്വദേശി സെബാസ്റ്റ്യന്‍, കമ്ബം സ്വദേശി മണിയപ്പന്‍, വീരപാണ്ടി സ്വദേശി പാണ്ടി, ഉത്തമപാളയം സ്വദേശി സുബ്ബയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

തമിഴ്‌നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ കുറിച്ച്‌ ജില്ലാ നാര്‍ക്കോട്ടിക് പോലിസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കള്ളനോട്ട് സംഘത്തിന്‍റെ ഇടനിലക്കാരനുമായി പൊലീസ്, ആവശ്യക്കാരന്‍ എന്ന നിലയില്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നല്‍കാമെന്നായിരുന്നു മാഫിയ അറിയിച്ചത്.

സംഘത്തിന്‍റെ വിശ്വാസ്യത ആര്‍ജ്ജിച്ച പൊലീസ് ഇവരെ കമ്പമേട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ഇവര്‍ക്ക് കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപയും പോലിസ് കരുതിയിരുന്നു. എന്നാല്‍ കമ്ബമേട്ടില്‍ എത്തിയ സംഘം പോലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്‍പ്പനക്ക് എത്തിച്ച പൂക്കള്‍ക്കിടയിലാണ് പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് അറിയിച്ചത്. എന്നാല്‍ ഇവിടെ നിന്നും പണം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ വാഹനത്തിന്‍റെ രഹസ്യ അറിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ഇവര്‍ക്കൊപ്പം എത്തിയ രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നും രണ്ട് ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു.

NO COMMENTS