മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി

167

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. ജനപ്രതിനിധികള്‍ക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം നിഷേധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകളും നിരാശയും അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് കത്ത് എഴുതുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയെ വ്യക്തിപരമായി സന്ദര്‍ശിച്ച്‌ സംസ്ഥാനത്തിന്റെ ആശങ്കകള്‍ ബോധിപ്പിക്കാന്‍ ഒരു സര്‍വകക്ഷി സംഘത്തെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അങ്ങയെ വ്യക്തിപരമായി സന്ദര്‍ശിക്കുവാനുള്ള അനുവാദം ഈ സര്‍വകക്ഷി സംഘത്തിന് നിഷേധിച്ചത് ആശ്ചര്യകരമാണ്. നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന കോട്ടങ്ങളും അനഭിലഷണീയ ഫലങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പം, കേരളത്തിന്റെ സഹകരണ മേഖലയില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഉറപ്പുകളും കത്തിലുണ്ട്. സഹകരണ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപടലും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. മറ്റേതൊരു സഹകരണ ബാങ്ക് ഉപഭോക്താവിനുമുള്ളതുപോലെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള അവകാശം സഹകരണ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ രൂപം:

പ്രിയ നരേന്ദ്ര മോഡിജി,
വലിയ മൂല്യമുള്ള നോട്ടുകളുടെ നിരോധനം മൂലം സംസ്ഥാനത്തെ സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുവാന്‍ 22/11/2016ന് കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തതിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കട്ടെ. അങ്ങയെ വ്യക്തിപരമായി സന്ദര്‍ശിച്ച്‌ സംസ്ഥാനത്തിന്റെ ആശങ്കകള്‍ ബോധിപ്പിക്കുവാനും ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ വേണ്ട സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ചയിലൂടെ കണ്ടെത്തുവാനും ഒരു സര്‍വകക്ഷി സംഘത്തെ നിയമസഭ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അങ്ങയെ വ്യക്തിപരമായി സന്ദര്‍ശിക്കുവാനുള്ള അനുവാദം ഈ സര്‍വകക്ഷി സംഘത്തിന് നിഷേധിച്ചത് ആശ്ചര്യകരമാണ്. പ്രശ്നത്തെ പറ്റിയുള്ള ഞങ്ങളുടെ ആശങ്കകളും സംസ്ഥാനത്തെ 19 ദശലക്ഷത്തോളം വരുന്ന സഹകാരികളുടെയും ജനപ്രതിനിധികളുടെയും നിരാശയും അങ്ങയെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. വികേന്ദ്രീകരണത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളെയും തത്വങ്ങളെയും ഗ്രാമീണസഹകരണവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം പടുത്തുയര്‍ത്തിയിരിക്കുന്നത് എന്നത് അങ്ങേയ്ക്ക് കാണാതിരിക്കാനാവില്ല എന്നെനിക്കുറപ്പുണ്ട്. പ്രശ്നപരിഹാരം കാണുന്നത് വരെയും കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിലനില്പ് ഉറപ്പുവരുത്തുന്നത് വരേയ്ക്കും ഈ സംവാദം തുടര്‍ന്നുകൊണ്ടു പോകുന്നതില്‍ അങ്ങേയ്ക്ക് താല്പര്യം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ സാഹചര്യം കൊണ്ടുണ്ടായിരിക്കുന്ന ചില ദീര്‍ഘകാല കോട്ടങ്ങളും അനഭിലഷണീയഫലങ്ങളും ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ.

1. കാര്‍ഷിക-ഗ്രാമീണ വായ്പാ സംവിധാനങ്ങളെ പൂര്‍ണമായും ഇല്ലാതെയാക്കുവാനും അങ്ങനെ സംസ്ഥാനത്തെ നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുവാനും ഇത് ഇടയാക്കിയേക്കും എന്ന അപകടം നിലനില്‍ക്കുന്നുണ്ട്. ജില്ലാ സഹകരണ ബാങ്കുകളുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ട നിയന്ത്രണം മൂലം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നുമുള്ള പണമിടപാടുകള്‍ പൊടുന്നനേ ഒരു നിശ്ചലാവസ്ഥയിലെത്തി.

2. ഗ്രാമ പഞ്ചായത്തുകള്‍ പോലെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഗ്രാമസഭകളും കുടുംബശ്രീ പോലെയുള്ള സാധാരണക്കാരായ ഗ്രാമീണ പൗരരുടെ അയല്‍ക്കൂട്ടങ്ങളും പ്രാഥമിക സഹകരണസംഘങ്ങളും തമ്മിലുള്ള അനന്യമായ പരസ്പരബന്ധത്തെ പറ്റിയും അങ്ങേയ്ക്ക് അറിയാമല്ലോ.

3. ഗ്രാമപഞ്ചായത്തുകളും ഗ്രാമീണകുടുംബങ്ങളും സ്തംഭനാവസ്ഥയിലായത് സ്ത്രീ അയല്‍ക്കൂട്ടങ്ങളെ ബാധിച്ചിട്ടുണ്ട്. അവയ്ക്ക് സാമ്ബത്തികപിന്‍ബലം നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രതിസന്ധിയിലായതോട് കൂടിയാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, ഗ്രാമ സഭകള്‍, ഉപഗ്രാമസഭാ ജനകീയസംഘടനകള്‍ എന്നിവയുള്‍പ്പെടുന്ന ഗ്രാമീണ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ സമ്ബൂര്‍ണസ്തംഭനത്തിലേക്കാണ് ഇത് നയിക്കുന്നത്.

4. 44 ലക്ഷം വിധവകള്‍, വയോജനങ്ങള്‍, കാന്‍സര്‍ രോഗികള്‍, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവയുള്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ വഴിയാണ് നല്‍കുന്നത് എന്നതിനാല്‍ അവ നിശ്ചലാവസ്ഥയിലായാല്‍ ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരട്ടെ.
സഹകരണമേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അങ്ങയുടെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. അതിലുമുപരി, സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും സുസ്ഥിരതയും ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ കൂടി അങ്ങയുടെ സഹായം പ്രതീക്ഷിക്കുന്നു.
യുവജനങ്ങളെയും സ്ത്രീകള്‍ളെയും അതുപോലെതന്നെ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളെയും സേവിക്കുവാനുള്ള ഇടവും വളര്‍ച്ചാസാഹചര്യങ്ങളുമൊരുക്കുവാന്‍ ഇത് അവരെ സഹായിക്കും. സുതാര്യമായ കമ്ബ്യൂട്ടര്‍വല്‍ക്കരണ സംവിധാനങ്ങളിലൂടെ ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ കോര്‍ ബാങ്കിങ്ങ് സങ്കേതങ്ങള്‍ മുഖേന ഇണക്കിച്ചേര്‍ക്കുവാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ അപ്പെക്സ് ബാങ്കുമായി സംയോജിപ്പിച്ച്‌ കഴിഞ്ഞിട്ടുണ്ട്. ഏതൊരു വാണിജ്യബാങ്കിനോടും കിടപിടിക്കുന്ന തരത്തില്‍ ഞൗജമ്യ കാര്‍ഡുകള്‍ മുഖേന പ്രവര്‍ത്തിക്കുന്ന ഏ.റ്റി.എം. ശൃംഖലകള്‍ മിക്കവാറും ജില്ലാസഹകരണ ബാങ്കുകള്‍ക്കുമുണ്ട്. ജില്ലാ സഹകരണബാങ്കുകളില്‍, ആദായനികുതി ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് പോലെ വന്‍കിട നിക്ഷേപകരില്‍ നിന്നും ഉറവിടത്തില്‍ നിന്ന് തന്നെ നികുതി ഈടാക്കുന്നുണ്ട് എന്ന കാര്യം സന്തോഷപൂര്‍വം അറിയിക്കട്ടെ.
പ്രശ്നപരിഹാരമാര്‍ഗങ്ങളുമായി മുന്നോട്ട് പോകുമ്ബോള്‍ തന്നെ, ചില കാര്യങ്ങളില്‍ എന്റെ വ്യക്തിപരമായ ഉറപ്പ് നല്‍കട്ടെ.

i. കൃത്യമായും സമയബന്ധിതമായും സാമ്ബത്തികകാര്യവിവരങ്ങള്‍ RBIയെ അറിയിച്ചുകൊണ്ട് തികച്ചും സുതാര്യമായ ഒരു പരിതസ്ഥിതിയിലാണ് ജില്ലാ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

ii. ഇപ്പോള്‍ തന്നെ സുശക്തമായ രീതിയിലുള്ള അംഗത്വപ്രവേശന-കാര്യനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, KYC മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പഴുതുകളടച്ച്‌ ശാക്തീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും.

iii. ഇന്റേണല്‍ ഓഡിറ്റ് സംവിധാനങ്ങളും സഹകരണ രജിസ്റ്റ്രാറിന്റെ ഓഡിറ്റും കേരള സഹകരണ നിയമപ്രകാരമുള്ള ജനറല്‍ ബോഡികള്‍ മുഖേനയുള്ള സാമൂഹിക ഓഡിറ്റും ശക്തിപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളിന്മേല്‍ അനന്തരനടപടികള്‍ സ്വീകരിക്കും.

iv
. ആദായനികുതി അധികാരികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. സഹകരണ സംവിധാനത്തില്‍ ഉള്ള, പ്രാഥമിക-ജില്ലാ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ, എല്ലാ അംഗങ്ങള്‍ക്കും വാണിജ്യ ബാങ്ക് സംവിധാനത്തിലെ മറ്റേത് അംഗത്തിനുമുള്ളത് പോലെ കറന്‍സി പിന്‍വലിക്കുവാന്‍ ഉള്ള അവകാശം നല്‍കുവാനുള്ള അടിയന്തരമായ തീരുമാനം ഈ സാഹചര്യത്തില്‍ എടുക്കേണ്ടതായിട്ടുണ്ട്.മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ വിശദമായി ശ്രീ. അരുണ്‍ ജെയ്റ്റ്ലിയെ ബോധിപ്പിക്കുവാന്‍ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുന്നതിനും അതുവഴി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്ബത്തികാടിത്തറ സുശക്തമാക്കുന്നതിനും അങ്ങയുടെ വ്യക്തിപരമായ ഇടപെടല്‍ മുന്‍ഗണനയോടെ തന്നെയുണ്ടാകണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നു.
വിശ്വസ്തതയോടെ,
പിണറായി വിജയന്‍

NO COMMENTS

LEAVE A REPLY