പാകിസ്താന്‍ 217 മത്സ്യത്തൊഴിലാളികളെ കൂടി വിട്ടയച്ചു

192

വാഗാ: തടവില്‍ കഴിഞ്ഞിരുന്ന 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാകിസ്താന്‍ വിട്ടയച്ചു. ഇതോടെ പാകിസ്താന്‍ രണ്ടാഴ്ചയ്ക്കിടെ വിട്ടയക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം 437 ആയി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാക് നടപടി. വിട്ടയച്ച മത്സ്യത്തൊഴിലാളികള്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയതെന്ന് ഇവര്‍ തടവില്‍ കഴിഞ്ഞിരുന്ന കറാച്ചിയിലെ മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ പറഞ്ഞു. 110 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി ഇവിടെയുണ്ടെന്നും സെഹ്‌തോ വ്യക്തമാക്കി. ആകെ 218 മത്സ്യത്തൊഴിലാളികളെയാണ് പാകിസ്താന്‍ വിട്ടയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിൽ ഒരാൾ തടവിൽ വെച്ച് തന്നെ മരിച്ചു. ജീവ ഭഗ്‌വാന്‍ (37) എന്നയാളാണ് മരിച്ചത്. ജനുവരി നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാൾ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ ജയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാലിര്‍ ജയിലില്‍ കഴിയുന്ന നൂറിലേറെ മത്സ്യത്തൊഴിലാളികളുടെ ഇന്ത്യന്‍ പൗരത്വം ഇന്ത്യന്‍ ഹൈക്കമ്മിഷര്‍ സ്ഥിരീകരിച്ചിട്ടില്ല. പൗരത്വം സ്ഥിരീകരിച്ചാല്‍ ഇവരെയും വിട്ടയക്കുമെന്നാണ് വിവരം. ഡിസംബര്‍ 25നാണ് പാകിസ്താന്‍ ഇതിനുമുമ്പ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്. 220 പേരെയാണ് അന്ന് വിട്ടയച്ചത്. ഇവര്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്നു. നവാസ് ഷെരീഫിന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നതിനു പിന്നാലെയായിരുന്നു പാക് നടപടി. ഉറി ഭീകരാക്രമണത്തിന്റെയും നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ മിന്നലാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ പശ്ചാത്തലത്തിലാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്ന നടപടികള്‍.

NO COMMENTS

LEAVE A REPLY