സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണം -വിവരാവകാശ കമ്മീഷണര്‍

119

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന വ്യവഹാരങ്ങള്‍ക്കിടയില്‍ വരുന്ന ഫയലുകളും രേഖകളും കൃത്യമായി കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണമെന്ന് വിവരാവകാശ കമ്മീഷണര്‍ എസ്.സോമനാഥന്‍ പിള്ള പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വിവരാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫയലുകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് ഓഫീസ് അല്ലെങ്കില്‍ സ്ഥാപന മേധാവിയാണ്. ഓഫീസ് രേഖകള്‍ നഷ്ടപ്പെടുന്നതുമൂലം പരാതിക്കാരനു സംഭവിക്കുന്ന പ്രയാസങ്ങള്‍ക്കു വിവരാവകാശ നിയമം സെക്ഷന്‍ 19 (8) ബി പ്രകാരം അധികൃതര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. റാക്ക്, അലമാര തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാതെയിരിക്കുന്നത് ഫയലുകള്‍ നഷ്ടപ്പെടുന്നതിന് ഇടവരുത്തുന്നു. കൂടാതെ കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായി ഫയലുകള്‍ നശിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിറ്റിങ്ങില്‍ ഒമ്പത് പരാതികള്‍ പരിഗണിച്ചു. കാസര്‍കോട് നഗരസഭയില്‍ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതിയില്‍ 30 ദിവസത്തിനകം പരാതിക്കാരന്‍ ആവശ്യപ്പെട്ട രേഖ കൈമാറണമെന്ന് കമ്മീഷണര്‍ ഉത്തരവിട്ടു. ശക്തമായ കാറ്റില്‍ ഓഫീസില്‍ നിന്നും രേഖ നഷ്ടപ്പെട്ടുവെന്നായിരുന്നു അധികൃകതരുടെ വാദം. രേഖ കൈമാറിയില്ലെങ്കില്‍ പരാതിക്കാരന്‍ നേരിട്ട പ്രയാസങ്ങള്‍ പരിഗണിച്ച് കമ്മീഷന്‍ പിഴവിധിക്കുമെന്നും ഇത് നഗരസഭാ അധികൃതര്‍ കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ പിഴ തുക അധികൃതര്‍ക്ക് കൃത്യവിലോപം കാണിച്ച ജീവനക്കാരില്‍ നിന്നും ഈടാക്കാമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ്ങില്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണന്‍ സംബന്ധിച്ചു.

‘വിദേശ മലയാളികള്‍ വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്നില്ല’

സംസ്ഥാനത്ത് സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി മലയാളികള്‍ വിവരാവകാശ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് വിവരാവകാശ കമ്മീഷണര്‍ എസ്.സോമനാഥന്‍ പിള്ള. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികത്വത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവപ്പു നാടയില്‍ കുരുങ്ങുന്ന ഫയലുകള്‍ സംരംഭകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിജസ്ഥിതി അറിയാന്‍ വിവരാവകാശ നിയമം പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം. വിവരാവകാശ നിയമം 18, 19, 20 സെക്ഷനുകള്‍ പ്രകാരം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും രേഖകള്‍ ആവശ്യപ്പെടാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള ഭരണഘടനാപരമായ അധികാരം വിവരാവകാശ കമ്മീഷനുണ്ട്.

വിവരാവകാശ നിയമത്തിലൂടെ സാധാരണക്കാരന് ആവശ്യമായ വിവരങ്ങള്‍ നേടാനുള്ള അവസരവും അധികാരവും പൊതുസമൂഹത്തിനുണ്ട്്. പക്ഷെ ആരുമതിത് മനസിലാക്കി പ്രവര്‍ത്തിക്കുന്നില്ല. വിദേശ മലയാളികള്‍ക്കിടയില്‍ വിവരാവകാശ നിയമത്തെ കുറിച്ചുള്ള അജ്ഞത മാറ്റി അവബോധം സൃഷ്ടിക്കാന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

NO COMMENTS