ഒറ്റയ്ക്കല്ല ഒപ്പമുണ്ട് – നാലര ലക്ഷത്തോളം പേർക്ക് മാനസികാരോഗ്യ പരിചരണം.

85

തിരുവനന്തപുരം : നിരീക്ഷണത്തിലുള്ള 2 ലക്ഷം പേർക്കും 3500ലധികം ആരോഗ്യ പ്രവർത്തകർക്കും സേവനം നൽകി മാനസികാരോഗ്യ പരിപാടി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കേരളത്തിൽ കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഫെബ്രുവരി നാലിന് ആരംഭിച്ച സർക്കാർ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിൽ കഴിഞ്ഞിരുന്ന 2.08 ലക്ഷം പേർ ഉൾപ്പെടെ നാലര ലക്ഷത്തിലധികം പേർക്ക് മാനസികാരോഗ്യ പരിചരണം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയും ഐസിഡിഎസും ഒറ്റകെട്ടായി പ്രവർത്തിച്ചാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നീരിക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാര മാർഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധർ നൽകുന്നു. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകുന്നതാണ്. കൂടാതെ അവർക്ക് തിരിച്ച് ബന്ധപ്പെടാൻ വേണ്ടി ഹെൽപ് ലൈൻ നമ്പർ നൽകുകയും ചെയ്യുന്നു. സാമൂഹിക ആവശ്യങ്ങൾ ഉള്ളവർക്ക് ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസ് മുഖേന അത് പരിഹരിക്കപ്പെടുന്നു.

കൂടാതെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസോലെഷൻ വാർഡുകളിൽ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നൽകുകയും ചെയുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പറ്റുന്നിടത്തോളം സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ഇതിനു പുറമേ ലോക്ക് ഡൗൺ നടപ്പിലാക്കിയതിന് ശേഷം മാനസിക സാമൂഹിക പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങൾ, അതിഥി തൊഴിലാളികൾ, മനോരോഗത്തിന് ചികിൽസയിൽ ഉള്ളവർ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു. ഇതിനായി ഐ.സി.ടി.സി. കൗൺസിലർമാർ, ഡി.ഇ.ഐ.സി., എം.ഐ.യു. തെറാപ്പിസ്റ്റുകൾ, ബഡ്സ് സ്‌കൂൾ, സ്പെഷ്യൽ സ്‌കൂൾ അധ്യാപകർ എന്നിവരും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിൽ പ്രവർത്തിക്കുന്നു. ഇതുവരെ 33,134 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 20,443 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 3,633 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്. ഇതുവരെ എല്ലാ വിഭാഗത്തിനുമായി 4,45,734 ടെലിഫോണിക്ക് കൗൺസിലിംഗ് സേവനങ്ങളാണ് നൽകിയത്. 1,25,890 ഫോളോ അപ്പ് കോളുകൾ ചെയ്തിട്ടുണ്ട്. 11,319 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ കിട്ടിയിട്ടുള്ളത്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 1064 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്.

എല്ലാ ജില്ലകളിലും സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

NO COMMENTS