ഉത്തര കൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

213

സിയോള്‍: ഉത്തര കൊറിയ പുതിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു . വിക്ഷേപണത്തിന് ശേഷം ആറ് മിനിറ്റ് സഞ്ചരിച്ച ഹ്രസ്വദൂര മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചുവെന്ന് അമേരിക്കന്‍ പസഫിക് കമാന്‍ഡ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിശദമായ വിലയിരുത്തലുകള്‍ ആവശ്യമാണെന്നും അവര്‍ അറിയിച്ചു. മിസൈലിന് 450 കിലോമീറ്റര്‍ ദൂരപരിധിയുണ്ടായിരുന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചു. ജപ്പാന്‍ തീരത്ത് നിന്ന് 200 നോട്ടിക്കന്‍ മൈല്‍ അകലെ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാനും വ്യക്തമാക്കി. വടക്കന്‍ കൊറിയ എന്ന വലിയ പ്രശ്നത്തിന് പരിഹാരം കാണുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ജി 7 ഉച്ചകോടിക്കിടയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്തോ ആബെയുമായുള്ള കൂടിക്കാഴ്ചക്കിടയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതും അമേരിക്ക വരെ എത്താന്‍ സാധിക്കുന്നതുമായ ബാലസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തര കൊറിയ. ഈ ശ്രേണിയിലെ ഏറ്റവും പുതിയ പരീക്ഷണമായിരുന്നു ഇന്ന് നടന്നത്.

NO COMMENTS

LEAVE A REPLY