ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല – മുഖ്യമന്ത്രി

96

തിരുവനന്തപുരം : മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല. പ്‌ളസ് വൺ ഒഴികെയുള്ള ക്‌ളാസുകളിൽ 41 ലക്ഷം വിദ്യാർത്ഥികളുണ്ട്. ഇതിൽ 2,61,784 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.

ഓൺലൈൻ പഠന സംവിധാനത്തിൽ ഒപ്പം ചേർത്തു നിർത്തേണ്ടവരാണ് ഈ കുട്ടികളും. ഇതിനുള്ള ശ്രമം വിദ്യാ ഭ്യാസ വകുപ്പ് നടത്തി വരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനം, അധ്യാപകർ, പി. ടി. എ, കുടുംബശ്രീ എന്നിവർ മുഖേന ഇത്തരം സൗകര്യം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇക്കാര്യത്തിൽ ഭരണപ്രതിപക്ഷ വേർതി രിവില്ലാതെ എല്ലാ എം. എൽ. എമാരും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചിട്ടുണ്ട്.

അയൽപക്ക ക്‌ളാസുകൾ, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ, ഊര് വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സാമൂഹ്യ പഠനമുറി, വായനശാലകൾ എന്നിവിടങ്ങളിലൂടെ ഓൺലൈൻ പഠന സൗകര്യം ഒരുക്കാനാണ് ശ്രമം. സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടി ആരംഭിച്ചു. കെ. എസ്. എഫ്. ഇയും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. സംസ്ഥാന ബിവറേജസ് കോർപറേഷൻ പൊതുനൻമ ഫണ്ട് വിനിയോഗിച്ച് 500 ടിവി വാങ്ങിനൽകും. നിരവധി വിദ്യാർത്ഥി, യുവജന സംഘടനകളും സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് അവസരം ഒരുക്കുന്നതു വരെ അടുത്ത രണ്ടാഴ്ച വിക്‌ടേഴ്‌സ് ചാനലിലൂടെ ട്രയൽ സംപ്രേഷണം നടത്തും. കൂടാതെ ക്‌ളാസുകളുടെ പുനസംപ്രേഷണവും ഉണ്ടാവും. ക്‌ളാസുകൾ യുട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ വീണ്ടും കാണുന്നതിനും അവസരമുണ്ട്.

കുട്ടികളെ പഠനാന്തരീക്ഷത്തിൽ കൊണ്ടുവരികയാണ് പ്രധാനം. ഇത്തരം പരിപാടികൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് അനിവാര്യമാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇതിനെ പൂർണമായി ഉൾക്കൊള്ളാതെ വിമർശനം ഉയരുന്നു. മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്്‌ളാസ് വിദ്യാർത്ഥിനി ദേവികയുടെ മരണം ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ ഈ സ്‌കൂളിലെ 25 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പിളിയം പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയും സ്‌കൂൾ പി. ടി. എയും ഇതിനാവശ്യമായ സൗകര്യം ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു.

ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഇടുക്കിയിലെ കണ്ണംപടി, ഇടമലക്കുടി ആദിവാസി ഊരുകളിലും സമാനമായ മറ്റു പഠന കേന്ദ്രങ്ങളിലും ഓഫ്‌ലൈൻ പഠനത്തിനുള്ള സൗകര്യം സമഗ്രശിക്ഷ ഒരുക്കും. വിക്‌ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്‌ളാസുകളെടുത്ത അധ്യാപികമാരെ അവഹേളിച്ചവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കടുത്ത നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS