വി.ശശി ഡെപ്യൂട്ടി സ്പീക്കറാകും

221
Photo credit : Mathrubhumi

തിരുവനന്തപുരം: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ ബുധനാഴ്ച തിരഞ്ഞെടുക്കും. എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐ പ്രതിനിധിയായ വി.ശശിയും യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണനുമാണ് സ്ഥാനാര്‍ത്ഥികള്‍.
ചോദ്യോത്തര വേളയ്ക്കുശേഷം രാവിലെ 9.30 ന് നിയമസഭയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുക. ചിറയിന്‍കീഴ് എം.എല്‍.എ.യാണ് വി.ശശി. ഐ.സി.ബാലകൃഷ്ണന്‍ സുല്‍ത്താന്‍ ബത്തേരിയെയും പ്രതിനിധീകരിക്കുന്നു.
എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ വി.ശശി തന്നെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് എല്ലാ സാധ്യതയും. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഒപ്പം യു.ഡി.എഫിന്റെ ഒരു വോട്ടും എല്‍.ഡി.എഫിന് അധികമായി കിട്ടി.
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ സഭയില്‍ എല്‍.ഡി.എഫിന് 92 ഉം യു.ഡി.എഫിന് 47 ഉം പ്രതിനിധികളുണ്ട്. ബി.ജെ.പിക്ക് ഒന്നും. സ്വതന്ത്രനായ പി.സി.ജോര്‍ജാണ് മറ്റൊരംഗം.

NO COMMENTS

LEAVE A REPLY