തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകർക്ക് നിർഭയമായി കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന‍് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വി.എസ്. അച്യുതാനന്ദൻ കത്തയച്ചു. ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ടസംഭവങ്ങളുടെ പേരിൽ കഴിഞ്ഞ പത്തുദിവസമായി ഹൈക്കോടതിയിലും ഇതര കോടതികളിലും മാധ്യമപ്രവർത്തകർക്ക് കടന്നുചെല്ലാനും റിപ്പോർട്ടു ചെയ്യാനും കഴിയുന്നില്ല.
ഒരു പറ്റം അഭിഭാഷകരും പൊലീസും ചേർന്ന് സ്വതന്ത്രമാധ്യമപ്രവർത്തനം തടയുകവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഹൈക്കോടതി തന്നെ മീഡിയാറൂം അടച്ചിട്ട് മാധ്യമപ്രവർത്തകരെ കോടതിപരിസരത്തുനിന്ന് ഒഴിവാക്കിയിരിക്കുന്നു. തുറന്നകോടതി എന്ന ഭരണഘടനാ സങ്കൽപ്പത്തിന് വിരുദ്ധമാണ് ഈ നടപടിയെന്നും അതിനാൽ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും വിഎസ് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചു.